ലണ്ടൻ : അഫ്ഗാനിൽ ഭരണം പിടിച്ചെടുത്ത ശേഷം പുതിയ നയങ്ങളുമായി രംഗത്തെത്തിയ താലിബാന്റെ വാദങ്ങൾ വിശ്വാസ യോഗ്യമല്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. അന്താരാഷ്ട്ര അംഗീകാരത്തിനുള്ള ശ്രമങ്ങളാണ് താലിബാന്റെ പുതിയ രീതികൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ ആരേയും വിശ്വസിക്കുന്നില്ല. താലിബാൻ പറയുന്നതുപോലെ ചെയ്യുമോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. എല്ലാ രാജ്യങ്ങളോടും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഞങ്ങളോടെന്ന പോലെ അവർ മറ്റു രാജ്യങ്ങളോടും പറഞ്ഞിട്ടുണ്ട്. ഈ ചർച്ചകളൊക്കെ നടക്കുന്നുണ്ട്. താലിബാൻ മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ പാലിക്കുമോ ഇല്ലയോയെന്ന് നോക്കാം - ബൈഡൻ പറഞ്ഞു.
അതേ സമയം യു.എസ് സുരക്ഷാസേനയുടെ മേൽനോട്ടത്തിലുള്ള കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവയപ്പിൽ ഒരു അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ വടക്കേ ഗേറ്റിൽ തിങ്കളാഴ്ചയാണ് അഫ്ഗാൻ, യു.എസ്, ജർമൻ സൈനികർക്കു നേരെ അജ്ഞാതർ വെടിവച്ചത്.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ യോഗം ചേരും. രാജ്യത്ത് ഭരണം പിടിച്ചെടുത്ത താലിബാൻ മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ തുടരുകയും മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിളനിലമായി പ്രവർത്തിക്കുകയും ചെയ്താൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്നാണ് ബ്രിട്ടന്റെ നിലപാട്. ഇതിനെ അമേരിക്കയും പിന്തുണയ്ക്കുന്നുണ്ട്. അതേ സമയം അഫ്ഗാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള സമയ പരിധി നീട്ടണമെന്ന ആവശ്യവും ബോറിസ് ജി-7 യോഗത്തിൽ ഉന്നയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തിൽ ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ കൂടുതൽ ദിവസങ്ങൾ യുഎസ് സൈന്യം അഫ്ഗാനിൽ തുടരുന്ന കാര്യം പരിഗണിക്കുമെന്നാണ് ബെഡന്റെ നിലപാട്. അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതിനാൽ സൈന്യത്തെ അഫ്ഗാനിൽ നിന്ന് പിൻവലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് ബൈഡൻ സൂചന നല്കിയിട്ടുണ്ട്.
അഫ്ഗാൻ വിഷയത്തിൽ യു.എസിനെ വിമർശിച്ച് ചൈന
അഫ്ഗാൻ വിഷയത്തിൽ അമേരിക്കയെ രൂക്ഷമായി വിമർശിച്ച് ചൈന. വളരെ മോശമായ അവസ്ഥയിലൂടെയാണ് അഫ്ഗാൻ ജനത കടന്ന് പോകുന്നതെന്നും ഈ അവസ്ഥയിൽ അതിന് കാരണക്കാരായ അമേരിക്ക അവരെ ഉപേക്ഷിച്ച് പോകരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ഇത്തരത്തിൽ അമേരിക്കയ്ക്ക് എല്ലാ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് മാറി അഫ്ഗാൻ വിട്ട് ഓടിപ്പോകാനാകില്ലെന്നും വാങ് വെൻബിൻ പറഞ്ഞു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് പുനർനിർമാണവും സമാധാനവും ഉറപ്പ് വരുത്താൻ അമേരിക്കയുടെ ഇടപെടൽ അത്യാവശ്യമാണെന്ന് ചൈന വ്യക്തമാക്കി. താലിബാൻ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് അഫ്ഗാൻ പുനർ നിർമാണത്തിൽ പങ്കാളിയാകുമെന്ന് ചൈന അറിയിച്ചു.
താലിബാൻ പാഞ്ച്ഷിറിലേക്ക് കടന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ല. പാഞ്ച്ഷിർ ആർക്ക് മുന്നിലും കീഴടങ്ങിയിട്ടില്ല. യുദ്ധത്തിന് താൽപര്യമില്ല. എന്നാൽ താലിബാന്റെ മുന്നിൽ തലകുനിക്കില്ല -
അഹമ്മദ് മസൂദ്, താലിബാൻ വിരുദ്ധ സേനാ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |