ശ്രീനാരായണ ഗുരുവിന്റെ ശിഷ്യപരമ്പരകളിൽ ഏറ്റവും സംശുദ്ധമായ ജീവിതം നയിച്ച സന്യാസിശ്രേഷ്ഠനായസ്വാമി ശങ്കരാനന്ദ ലളിതവും നിർമ്മലവും ആർഭാടരഹിതവുമായ ദിനചര്യകളുടെ ഉടമയായിരുന്നു. ഗുരുവിന്റെ സമാധിക്കുശേഷം സ്വാമി ബോധാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി അച്യുതാനന്ദ എന്നിവർ മഠാധിപതികളായതിനുശേഷം സ്വാമി ശങ്കരാനന്ദ ധർമ്മസംഘം അദ്ധ്യക്ഷനും ശിവഗിരി മഠാധിപതിയുമായി.
തൃശൂർ കൂർക്കഞ്ചേരിയിൽ 1928 ജനുവരി 1ന് ശ്രീനാരായണ ഗുരു അദ്ധ്യക്ഷനായി രൂപീകരിച്ച ധർമ്മസംഘത്തിന്റെ രേഖകളിൽ ഒപ്പുവച്ച പത്ത് അംഗങ്ങളിൽ സ്വാമി ശങ്കരാനന്ദയുമുണ്ടായിരുന്നു.
ശ്രീനാരായണ ഭക്തോത്തംസമായ എം.പി. മൂത്തേടത്തിന്റെ ഗുരുഭക്തിയാണ് തൃപ്പാദങ്ങൾ 'സ്വർഗം" എന്ന് വിശേഷിപ്പിച്ച ശിവഗിരിയുടെ ശിഖരാഗ്രത്ത് മഹാസമാധി മന്ദിരം 73 അടി ഉയരത്തിൽ നിർമ്മിച്ചത്. ഗുരുദേവന്റെ ദിവ്യമായ ഭൗതിക കളേബരം അടക്കം ചെയ്തിരിക്കുന്ന സമാധിമന്ദിരത്തിൽ 1968 ജനുവരി ഒന്നിന് വിഗ്രഹം പ്രതിഷ്ഠിച്ചത് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയാണ്.
സമാധി സന്നിധാനമായതോടെയാണ് ജനലക്ഷങ്ങൾക്ക് സ്വർഗീയതയിലേക്കും അമത്വത്തിലേക്കുമുള്ള കവാടമായി മാറിയത്.
ശ്രീനാരായണ ഗുരു കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സിലോൺ, മദ്രാസ്, കാഞ്ചീപുരം എന്നിവിടങ്ങൾ സന്ദർശിച്ചപ്പോഴും സ്വാമി ശങ്കരാനന്ദയെ ഒപ്പം കൂട്ടിയിരുന്നു. ശ്രീനാരായണഗുരു രോഗശയ്യയിലായിരുന്നപ്പോൾ ആലുവ, പാലക്കാട്, മദ്രാസ്, തിരുവനന്തപുരം, ശിവഗിരി എന്നിവിടങ്ങളിൽ തൃപ്പാദങ്ങളെ വിട്ടുപിരിയാതെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു.
ബ്രഹ്മവിദ്യാലയം, ശിവഗിരി മെഡിക്കൽ ആശുപത്രി, ആദ്യ ശിവഗിരി തീർത്ഥാടനം, ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ, ഗുരുദേവകൃതികളുടെ പ്രസിദ്ധീകരണം തുടങ്ങിയ മഹത് ഉദ്യമങ്ങൾക്ക് ഇച്ഛാശക്തിയോടെ നിലകൊണ്ട മഹാത്മാവാണ് സ്വാമി ശങ്കരാനന്ദ. അടുത്തകാലത്ത് സമാധി വരിച്ച സ്വാമി പ്രകാശാനന്ദയ്ക്ക് ആദ്യകാലത്ത് മാർഗനിർദ്ദേശം നൽകിയതും സ്വാമി ശങ്കരാനന്ദയായിരുന്നു. ശിവഗിരി മഹാസമാധി പ്രതിഷ്ഠ കൂടാതെ ആലുവ അദ്വൈതാശ്രമം, ശ്രീലങ്ക, തുറവൂർ കളരിക്കൽ ശ്രീമഹാദേവി ക്ഷേത്രം, ചേരനല്ലൂർ, തിരുവനന്തപുരം, കാഞ്ഞിരംകുളം എന്നിവിടങ്ങളിലും അദ്ദേഹം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
(ലേഖകൻ ശിവഗിരി ആക്‌ഷൻ കൗൺസിൽ ആത്മീയകേന്ദ്രം സംസ്ഥാന ചെയർമാനാണ്. ഫോൺ: 9567934095)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |