പാരാലിമ്പിക്സിന് ഇന്ന് ടോക്യോയിൽതുടക്കം
ഇന്ത്യയിൽ നിന്ന് 54 താരങ്ങൾ മത്സരിക്കും
ടോക്യോ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ സമ്മർ ഒളിമ്പിക്സിന് വേദിയായ ടോക്യോ ഇന്നുമുതൽ പരിമിതികളെ കരുത്താക്കി മുന്നേറുന്ന ഒരുപിടിതാരങ്ങളുടെ പോരാട്ട ഭൂമികയാകും. ഇന്നു മുതൽ സെപ്തംബർ 5വരെയാണ് അംഗപരിമിതർക്കായുള്ള ഒളിമ്പിക്സ് എന്നറിയപ്പെടുന്ന പാരിലിമ്പിക്സ് മത്സരങ്ങൾ ടോക്യോയിൽ അരങ്ങേറുക. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതലാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിലെപ്പോലെ പാരലിമ്പിക്സിലും കാണികൾക്ക് പ്രവേശനം ഇല്ല.54 അത്ലറ്റുകളാണ് ഇത്തവണ ഇന്ത്യയ്ക്കായി പാരാലിമ്പിക്സിൽ മാറ്റുരയ്ക്കാനിറങ്ങുന്നത്. ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. 9 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുക. ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, നീന്തൽ, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളിലെല്ലാം ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ തവണ റിയോയിൽ നടന്ന പാരാലിമ്പിക്സിൽ ലോംഗ് ജമ്പിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ മാരിയപ്പൻ തങ്കവേലുവാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക. റിയോയിൽ 19 പേരാണ് ഇന്ത്യയ്ക്കായി പാരാലിമ്പിക്സിൽ മത്സരിക്കാനിറങ്ങിയത്. 2 സ്വർണവും ഒന്ന് വീതം വെള്ളിയും വെങ്കലവുമടക്കം നാല് മെഡലുകളായിരുന്നു ഇന്ത്യൻ സംഘത്തിന്റെ സമ്പാദ്യം. ടോക്യോയിൽ 15സ്വർണമെങ്കിലും നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. ഇത്തവണ ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടവമായാണ് ഇന്ത്യൻ താരങ്ങൾ ടോക്യോയിൽ നിന്ന് മടങ്ങിയത്. പാരിലിമ്പിക്സ് താരങ്ങളും ഈ നേട്ടം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
സിദ്ധാർത്ഥ ബാബു മലയാളി പ്രതീക്ഷ
ഇത്തവണ പാരിലിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിലെ ഏക മലയാളി സാന്നിധ്യമാണ് തിരുവനന്തപുരത്തുകാരനായ ഷൂട്ടിംഗ് താരം സിദ്ധാർത്ഥ ബാബു. 50 മീറ്റർ റൈഫിൾ പ്രോൺ മിക്സഡ് കാറ്റഗറിയിലും 10 മീറ്റർ എയർറൈഫിൾ മിക്സഡ് പ്രോൺ ഇനത്തിലുമാണ് സിദ്ധാർത്ഥ ടോക്യോയിൽ മത്സരിക്കുക. ഈ ഇനങ്ങളിൽ സംസ്ഥാന, ദേശീയ റെക്കാഡുകൾ സിദ്ധാർത്ഥയുടെ പേരിലുണ്ട്. സെപ്തംബർ 4നാണ് സിദ്ധാർത്ഥയുടെ 10 മീറ്റർ എയർറൈഫിൾ മിക്സഡ് പ്രോൺ മത്സരം. 50 മീറ്റർ റൈഫിൾ പ്രോൺ സെപ്തംബർ 5നാണ്. ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള താരം കൂടിയാണ് സിദ്ധാർത്ഥ. ഈ വർഷമാദ്യം യു.എ.ഇയിൽ നടന്ന പാരാഷൂട്ടിംഗ് ലോകകപ്പിൽ 50 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഡൽഹിയിലെ കർണി ഷൂട്ടിംഗ് റേഞ്ചിലെ പരിശീലനത്തിന് ശേഷമാണ് സിദ്ധാർത്ഥ ടോക്യോയ്ക്ക് പോയത്.
സെർഗീ മാർട്യനോവ്, ഹെയ്ൻസ്, ഗാബി എന്നീ വിദേശപരിശീലകരുടെയും ദേശീയ പരിശീലകൻ മനോജ് കുമാറിന്റെയും കീഴിലായിരുന്നു പരിശീലനം.
തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്ന് എം.സി.എ നേടിയ സിദ്ധാർത്ഥയുടെ ജീവിതം മാറ്റിമറിച്ചത് 2002ൽ സംഭവിച്ച ഒരു ബൈക്ക് അപകടമാണ്. അപകടത്തിൽ അരയ്ക്ക് കീഴ്പോട്ട് തളർന്നു പോയി. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള സിദ്ധാർത്ഥ എന്നാൽ പ്രതിസന്ധിയിൽ തളർന്നു പോകാതെ വീൽചെയറിലിരുന്ന് ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് നേട്ടങ്ങളൊന്നൊന്നായി സ്വന്തമാക്കുകയായിരുന്നു. കോവിഡ് കാലത്ത് സ്വന്തമായി രൂപകൽപനചെയ്ത സ്പോർട്സ് വീൽച്ചെയറായിരിക്കും ടോക്യോയിൽ ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |