തൃത്താല: വെള്ളിയാങ്കല്ല് പൈതൃകപാർക്കിലെ ഡെക്ക് പോർഷൻ ചുവരുകൾ ഇനി പറയിപെറ്റ പന്തിരുകുലപ്പെരുമയുടെ കഥപറയും. വർണങ്ങൾ ചാലിച്ച് ചുമരുകളിൽ പന്തിരുകുലപ്പെരുമയുടെ കഥാമുഹൂർത്തങ്ങളെ വരച്ചെടുക്കുന്ന ചിത്രകലാ ജോലികൾ അന്തിമഘട്ടത്തിലാണ്.
സിനിമാ കലാസംവിധായകൻ രതീഷ് പട്ടാമ്പിയുടെ നേതൃത്വത്തിലാണ് വര പുരോഗമിക്കുന്നത്. അഞ്ചുപേർ അടങ്ങുന്ന സംഘം ഒരാഴ്ച മുമ്പ് ആരംഭിച്ച ചുവർ ചിത്രകലാ ജോലികൾ അഞ്ചുദിവസത്തിനകം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയുടെയും പഞ്ചമിയുടെയും ദേശദേശാന്തരങ്ങൾ താണ്ടിയുള്ള യാത്രയാണ് ചുമരുകളിൽ വരയ്ക്കുന്നത്. ബ്രാഹ്മണനായ വരരുചി പറയിയായ പഞ്ചമിയോടൊപ്പം അലഞ്ഞുനടക്കാനിടയായ കഥ മുഴുവനായും സന്ദർശകർക്ക് ചുമർച്ചിത്രങ്ങളിലൂടെ വായിച്ചെടുക്കാം.
തൊട്ടടുത്ത ചുവരിൽ മേഴത്തോൾ അഗ്നിഹോത്രി, പാക്കനാർ, രജകൻ, കാരക്കലമ്മ, അകവൂർ ചാത്തൻ, വടുതല നായർ, തിരുവള്ളുവർ, ഉപ്പുകൂറ്റൻ, പാണനാർ, ഉളിയന്നൂർ പെരുന്തച്ചൻ, വായില്ലാക്കുന്നിലപ്പൻ, നാറാണത്ത് ഭ്രാന്തൻ എന്നിങ്ങനെ വരരുചിയുടെയും പഞ്ചമിയുടെയും പന്ത്രണ്ട് മക്കളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്യുന്നുണ്ട്.
ചരിത്രത്തിലൂടെ കേട്ടറിവുള്ള കഥാപാത്രങ്ങളെ ചുവരിലേക്ക് പകർത്തുന്നതിൽ മക്കളായ പ്ലസ്ടു വിദ്യാർത്ഥി അഭിജിത്ത്, ഏഴാംക്ലാസ് വിദ്യാർത്ഥി അഭിലാഷ് എന്നിവരും രതീഷ് പട്ടാമ്പിക്ക് സഹായികളായുണ്ട്. ചിത്രകലാകാരൻമാരായ സമിജേഷ് കാപ്പ, ജിതിൽ വൈക്കത്തൂർ എന്നിവരും സഹായത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |