കോട്ടയം : ഒക്ടോബറിൽ മൂന്നാംതരംഗം ഉറപ്പാണെന്ന് ഐ.സി.എം.ആർ റിപ്പോർട്ട് നൽകുമ്പോൾ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ജില്ലാ ഭരണകൂടം. മൂന്നാംതരംഗം കുട്ടികളെ ഒരു തരത്തിലും ബാധിക്കാതിരിക്കാൻ മറ്റ് ആശുപത്രികൾക്ക് പുറമെ കുട്ടികളുടെ ആശുപത്രിയിൽ പ്രത്യേക സംവിധാനം ഒരുക്കും.
നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റിൽ നിന്ന് മിനിറ്റിൽ 2000 ലിറ്റർ ഓക്‌സിജൻ ലഭ്യമാകും. പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം ഗവ.ആശുപത്രികളിൽ ചിലതിൽ ഓക്സിജൻ പ്ളാന്റുകൾ സജ്ജമായിട്ടുണ്ട്. സജ്ജമാകാത്ത ഇടങ്ങളിൽ ഒക്ടോബറിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. എല്ലാ നഴ്സുമാർക്കും കുട്ടികളുടെ ചികിത്സയും പരിചരണവുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം നൽകും. ബെഡ്ഡുകളിലേയ്ക്ക് ഓക്‌സിജനെത്തുന്ന കേന്ദ്രീകൃത സംവിധാനവും, ഏഴ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 600 ഓക്‌സിജൻ ബെഡ്ഡുകളും നിലവിലുണ്ട്. മെഡിക്കൽ കോളേജിൽ 534 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ഐ.സി.എച്ചിൽ 84 ബെഡ്ഡുകളാണ് ഒരുക്കുന്നത്. ഇതിൽ 21 ബെഡ്ഡുകൾ ആവശ്യമനുസരിച്ച് ഐ.സി.യു കിടക്കകളാക്കും. ഇവിടെയെല്ലാം കേന്ദ്രീകൃത ഓക്സിജൻ സംവിധാനവുമുണ്ടാകും.
പ്രവർത്തനം ഇങ്ങനെ
കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ആദ്യഘട്ടം വീട്ടിൽ ക്വാറന്റൈൻ
രണ്ടാംഘട്ടത്തിലുള്ളവർക്കായി 5 കൊവിഡ് ആശുപത്രികൾ
മൂന്നാംഘട്ടത്തിൽ 12 വയസുവരെയുള്ളവരെ ഐ.സി.എച്ചിലേക്ക് മാറ്റും
12 - 18വയസുള്ളവരെ മെഡിക്കൽ കോളേജിൽ ചികിത്സിക്കും
''മൂന്നാം തരംഗത്തെ നേരിടാൻ ജില്ല സജ്ജമാണ്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ഒഴിവുകൾ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താത്കാലികാടിസ്ഥാനത്തിലും ജീവനക്കാരെ നിയമിക്കും.
പി.കെ.ജയശ്രീ, കളക്ടർ
കൊവിഡ് ബാധിച്ച കുട്ടികൾ (ജൂലായ് 31വരെ)
5വയസുവരെ : 7741 (3.42%)
6-10 വരെ : 7854 (3.47%)
11-20വരെ : 24589 (10.88%)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |