പാലക്കാട്: ജില്ലയിൽ ഒന്നാംവിള നെല്ലുസംഭരണ രജിസ്ട്രേഷൻ ആരംഭിച്ച് പത്തുദിവസത്തിനിടെ സപ്ലൈകോ മുഖേന രജിസ്റ്റർ ചെയ്തവരുടെ എണ്ണം 16,816 ആയി. ഏറ്റവും കൂടുതൽ കർഷകർ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആലത്തൂർ താലൂക്കിൽ നിന്നാണ്, 6845 പേർ. ഏറ്റവും കുറവ് മണ്ണാർക്കാടാണ്. ആകെ 4 കർഷകരാണ് ഇവിടെ നിന്ന് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ചിറ്റൂർ - 5897, ഒറ്റപ്പാലം - 275, പാലക്കാട് - 3661, പട്ടാമ്പി - 134 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്ക്. ഈ മാസം 16നാണ് രജിസ്ട്രേഷന് തുടക്കമായത്. ഇത്തവണ ഒന്നാംവിളയ്ക്ക് ജില്ലയിൽ നിന്ന് 60,000 കൃഷിക്കാർ രജിസ്റ്റർ ചെയ്യുമെന്നാണു പ്രതീക്ഷയെന്ന് സപ്ലൈകോ അധികൃതർ വ്യക്തമാക്കി. അടുത്തമാസം രണ്ടാം വാരത്തോടെ നെല്ലെടുപ്പ് ആരംഭിച്ചേക്കും.
ഇത്തവണ രജിസ്‌ട്രേഷനിൽ മാതാപിതാക്കളിൽ ഒരാളുടെ പേരും കർഷകന്റെ ജനന തീയതിയും കൂടി രേഖപ്പെടുത്തണം. സ്വന്തം നിലയ്ക്കും അക്ഷയകേന്ദ്രങ്ങൾ മുഖേനയും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷന് വേണ്ട മാർഗനിർദ്ദേശങ്ങൾ സപ്ലൈകോ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷയിൽ വിവരം കൃത്യമായും സൂക്ഷ്മമായും രേഖപ്പെടുത്തണമെന്നും അധികൃതർ വ്യക്തമാക്കി.
ജില്ലയിൽ ആലത്തൂർ, വടക്കഞ്ചേരി മേഖലകളിലെ ചിലയിടങ്ങളിൽ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടെ മറ്റിടങ്ങളിലും കൊയ്ത്ത് സജീവമാകും. ഇതോടെ നെല്ലെടുപ്പ് നടപടികൾ വേഗത്തിലാക്കാനാണ് അധികൃതരുടെ ആലോചന.
ഇന്ന് ചർച്ച
സംഭരണത്തിന് മുന്നോടിയായി മില്ലുകാരുമായി ഇന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ചർച്ച നടത്തും. കർഷകർക്ക് നഷ്ടമുണ്ടാകാതിരിക്കാനാണ് മുൻകൂറായി ചർച്ച നടത്തുന്നത്.
പാടശേഖര സമിതി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗങ്ങളിലും മന്ത്രി പങ്കെടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും നെല്ലുസംഭരണം നടപടികൾ സ്വീകരിക്കുക.
കൃഷിവകുപ്പിൽ നിന്ന് 20 കൃഷി അസിസ്റ്റന്റുമാരെ നെല്ലെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങൾക്കായി അനുവദിക്കണമെന്ന് സപ്ലൈക്കോ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 20 പേരെക്കൂടി താത്കാലികമായി നിയമിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒന്നാംവിളയിൽ 48,000 പേരാണ് രജിസ്റ്റർ ചെയ്തത്
ഇൗ സീസണിൽ പ്രതീക്ഷിക്കുന്നത് 60000 പേർ
രണ്ടാംവിളയ്ക്ക് ജില്ലയിൽ റെക്കാഡ് സംഭരണം
രണ്ടുവിളകളിലും കൂടി സംഭരിച്ചത് 3.29 ലക്ഷം മെട്രിക് ടൺ നെല്ല്
രണ്ടാംവിളയിൽ മാത്രം സംഭരിച്ചത് 1.93 ലക്ഷം മെട്രിക് ടൺ നെല്ല്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |