വെള്ളറട: ഗ്രാമപഞ്ചായത്തിലെ പ്രകൃതി ഭംഗി ടൂറിസ്റ്റുകൾക്കായി തുറന്നുകാട്ടുന്നതിനായി ആരംഭിച്ച പ്ലാങ്കുടിക്കാവ് ഇക്കോടൂറിസം പദ്ധതി ഇപ്പോഴും പാതിവഴിയിൽ തന്നെയാണ്. പദ്ധതിക്കുവേണ്ടി ഗ്രാമപഞ്ചായത്താണ് ആദ്യം തുക അനുവദിക്കുന്നത്. 10 ലക്ഷം രൂപ. ഇതേടെ നിർമ്മാണ് ആരംഭിക്കുകയും ചെയ്തു. പണി തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് സ്ഥലം സ്വകാര്യവ്യക്തി പാറഖനനത്തിനായി സർക്കാരിൽ നിന്നും ലീസിന് എടുത്തതാണെന്നും ഇവിടെ നിർമ്മാണം നടത്താൻ കഴിയില്ലെന്നും വാദം ഉയരുന്നത്. ഒപ്പം നിർമ്മാണപ്രവർത്തനങ്ങൾക്കെതിരെ കോടതി സ്റ്റേയുമായി സ്വകാര്യവ്യക്തി രംഗത്തെത്തി. ഇതിനെതിരെ സ്ഥലം എം.എൽ.എയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പദ്ധതി നടത്തിപ്പിനായി സർക്കാരിന്റെ സഹായം തേടിയെങ്കിലും വർഷം മൂന്ന് കഴിഞ്ഞിട്ടും നാളിതുവരെ തുടർ നടപടികളൊന്നുമായില്ല.
ആകെ നടന്നത്...... ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനുള്ള ഇരുപ്പിടങ്ങൾ ഒരുക്കി
തുക അനുവദിച്ചു, എന്നിട്ടും
ആദ്യം നൽകിയ പത്ത് ലക്ഷത്തിന് പുറമെ വീണ്ടും ഗ്രാമപഞ്ചായത്ത് ടൂറിസം പദ്ധതിക്കായി വീണ്ടും പത്ത് ലക്ഷം കൂടി അനുവദിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്നും റവന്യുവകുപ്പിൽ നിന്നും ഉചിതമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് രണ്ടാമത് അനുവദിച്ച തുക വകമാറ്റി. ആദ്യത്തെ 10 ലക്ഷത്തിൽ നിന്നും രണ്ടുലക്ഷം രൂപ പണികൾ ചെയ്തതിന് കരാറുകാരന് പാർട്ട് ബില്ലായി നൽകുകയും ചെയ്തു. എന്നാൽ സർക്കാർ ലീസിന് നൽകിയ നടപടി പിൻവലിച്ചാൽ മാത്രമേ സർക്കാർ പുറംപോക്ക് ഇനി ടൂറിസം പദ്ധതിക്ക് ലഭിക്കുകയുള്ളു.
ലക്ഷ്യങ്ങൾ ഏറെ
തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസ്റ്റുകളെ ആകർഷിച്ച് മലയോരത്ത് ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് ഗ്രാമപഞ്ചായത്ത് പണികൾ തുടങ്ങിയത്. സ്ഥലം എം.എൽ.എ സി.കെ. ഹരീന്ദ്രൻ ടൂറിസം പദ്ധതിയെ തീർത്ഥാടന ടൂറിസത്തിൽ ഉൾപ്പെടുത്താൻ സർക്കാരിൽ വേണ്ട സമ്മർദ്ദം ചൊലുത്തുകയും ചെയ്തു. പ്രകൃതിക്ക് യാതൊരുവിധ കോട്ടവും തട്ടാതെ മലയോര ഭംഗി ടൂറിസ്റ്റുകൾക്ക് വേണ്ടുവോളം ആസ്വദിക്കാൻ പ്ലാങ്കുടിക്കാവ് ടൂറിസം വഴികഴിയുമായിരുന്നു.
കന്യാകുമാരിയും തൃപ്പരപ്പും കണ്ട് നെയ്യാർഡാമിലേക്ക് പോകുന്ന ടുറിസ്റ്റുകൾക്ക് മലയോര ഭംഗി ആസ്വദിക്കാൻ പ്ലാങ്കുടിക്കാവ് ഇക്കോടൂറിസം അനുയോജ്യമായിരുന്നു.
ഇവിടം സന്ദർശിച്ചശേഷം നെയ്യാർ ഡാമിലേക്കും പൊൻമുടിയിലേക്കും എത്താൻ എളുപ്പം കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |