തളിപ്പറമ്പ്: ആയുർവേദത്തെ മനുഷ്യന്റെ ആരോഗ്യത്തിനു മാത്രമല്ല ചെടികളുടെയും ആരോഗ്യവും മെച്ചപ്പെടുത്തി നൂറുമേനി കൊയ്യാം എന്ന ആശയവുമായി എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് പച്ചമരുന്ന് വളം വിപണിയിലിറക്കുന്നു. ആയുർവേദ മരുന്ന് ഉണ്ടാക്കുമ്പോൾ കിട്ടുന്ന അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തി വളമാക്കിയാണ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമന്റെ പുതിയ പരീക്ഷണം.
മെഡിക്കൽ കോളേജിനു കീഴിലുള്ള ഹെർബൽ നഴ്സറി, ഇല ഫാം എന്നിവിടങ്ങളിൽ കൃഷിക്കും ഗ്രോ ബാഗ് നിറയ്ക്കുവാനും വൻ തോതിൽ ചകിരിച്ചോറും മറ്റു ജൈവ വളങ്ങളും ആവശ്യമായി വരുന്നുണ്ട്. അങ്ങനെ ഇരിക്കെയാണ് മാലിന്യത്തെ വളമാക്കി ഉപയോഗിച്ചാലോ എന്ന ആശയം ഉത്‌ഭവിച്ചത്. ബ്രോയിലറിൽ നിന്നും ലഭിക്കുന്ന ചാരവും പശുവിൻ ചാണകവും വെള്ളത്തിൽ കലക്കി ഒപ്പം സൂഷ്മാണുക്കൾ എന്നിവയെയും കൂട്ടിച്ചേർത്ത് വളമുണ്ടാക്കി ഗ്രോബാഗ് നിറയ്ക്കുമ്പോഴും മറ്റു പച്ചക്കറികൾക്കും ഇട്ടു കൊടുത്തായിരുന്നു പരീക്ഷണം.
ഇത്തരം വളപ്രയോഗം നടത്തിയപ്പോൾ മഞ്ഞളിന്റെ 50 സെന്റിമീറ്റർ നീളം വരുന്ന ഇലകൾക്ക് ഇക്കുറി 90 സെന്റീമീറ്റർ വരെയാണ് വലിപ്പമുണ്ടായതെന്ന് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു. ഇതിനോടൊപ്പം കറ്റാർവാഴ, രാമച്ചം, മറ്റു ആയുർവേദ ചെടികളും 5 ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്യും.
ആയുർവേദ മരുന്നുകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചുള്ള വളമിടുമ്പോൾ പച്ചക്കറികൾക്ക് മണ്ണിൽ നിന്നും ഉണ്ടാകുന്ന രോഗങ്ങൾ നന്നേകുറവാണ്. മികച്ച വിളവും ലഭിക്കുന്നു. ഈ വളത്തെ മറ്റു കർഷകർക്ക് വാങ്ങാവുന്ന വിധത്തിൽ മാർക്കറ്റിലെത്തിക്കാനാണ് തീരുമാനം-
ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |