പാലാ : 'ഗുരു ചരണ ധൂളിയിൽ ധന്യമാം ദേശം കെഴുവംകുളം .... അവിടം വാഴും ഗുരുദേവാ, ദേവദേവാ...' സുജിത വിനോദ് എഴുതുകയാണ് 101ാമത് ഭക്തിഗാനം. കാവ്യലോകത്ത് സ്വന്തമായൊരു പുസ്തകം പ്രസിദ്ധീകരിച്ച വീട്ടമ്മയായ സുജിത നാട് കൊവിഡിൽ നട്ടംതിരിഞ്ഞു തുടങ്ങിയ കാലത്താണ് ഭക്തിഗാന രചനയിലേക്ക് തിരിഞ്ഞത്.വയലാ ശ്രീബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് വേണ്ടിയായിരുന്നു ആദ്യ രചന. തന്റെ ആദ്യ കാവ്യസമാഹാരം ശലഭഗീതത്തിന്റെ കൈയ്യെഴുത്തു പ്രതി പൂജിക്കാനാണ് ഉഴവൂർ ആറുകാക്കൽ കുടുംബാംഗമായ സുജിത വയലാ ക്ഷേത്രത്തിലെത്തിയത്. ഇതറിഞ്ഞ ക്ഷേത്രയോഗം പ്രസിഡന്റ് സജീവ് വയലാ, ശ്രീബാലസുബ്രഹ്മണ്യ സ്വാമിയെ സ്തുതിച്ച് പാട്ടെഴുതാൻ ആവശ്യപ്പെടുകയായിരുന്നു. 'അന്ന് രാത്രി ഉറക്കത്തിൽ വയലാ ക്ഷേത്രവും പരിസരവും ഭഗവാനെയുമൊക്കെ ഞാൻ സ്വപ്നം കണ്ടു. പുലർച്ചെ 3ന് എഴുന്നേറ്റ് കണ്ട കാര്യങ്ങൾക്ക് കാവ്യാക്ഷരമേകിയപ്പോൾ ഭക്തിഗാനമായി. രാവിലെ തന്നെ ഞാനത് വയലാ ക്ഷേത്രത്തിലെത്തിച്ചപ്പോൾ ക്ഷേത്ര ഭാരവാഹികൾക്കും ആശ്ചര്യം ' ആദ്യ ഭക്തിഗാനം പിറന്നതിനെപ്പറ്റി പറയുമ്പോൾ അറിയാതെ സുജിത കൈകൂപ്പി; മിഴിനിറഞ്ഞു. തുടർന്ന് ഉള്ളനാട് കുന്നിന് ദേവീക്ഷേത്രം മുതൽ വിവിധ ക്ഷേത്രങ്ങൾക്കു വേണ്ടിയും മഹാഗുരുവിനെ സ്തുതിച്ചും നിരവധി പാട്ടുകളെഴുതി. പലതും റിക്കാർഡും ചെയ്തു. 101ാമത്തെ പാട്ട് കെഴുവംകുളം ഗുരുദേവക്ഷേത്രത്തിനു വേണ്ടി കഴിഞ്ഞ ദിവസമെഴുതി. ഗുരുദേവജയന്തി നാളിൽ കെഴുവംകുളം ക്ഷേത്രനടയിൽ സമർപ്പിച്ച ഗാനം മേൽശാന്തി മഹേശ്വരൻ പമ്പാവാലി പ്രകാശനം ചെയ്തു.
സ്‌കൂൾ കോളജ് പഠനകാലത്ത് ഉപന്യാസ രചനയിലും കവിതാരചനയിലും നിരവധി പുരസ്‌ക്കാരങ്ങൾ സുജിതയ്ക്ക് ലഭിച്ചിട്ടുണ്ട്. മാതൃകലാലയമായ മേലുകാവ് ഹെൻട്രി ബേക്കർ കോളജിനു വേണ്ടി എഴുതിയ തിരുമുറ്റം എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. മേലുകാവ് കോളജിലെ മലയാളം അദ്ധ്യാപകനായിരുന്ന പ്രൊഫ. മാത്യൂ പണിക്കർക്ക് സമർപ്പിച്ച 'ശലഭ ഗീതം' കാവ്യപുസ്തകത്തിന്റെ പ്രകാശനം 2019 നവംബർ 2നായിരുന്നു. 70 കവിതകളാണ് ഇതിലുള്ളത്. അദ്ധ്യാപകരായിരുന്ന ഷാജി പുളിക്കൽ, പ്രൊഫ. രാജു.ഡി. കൃഷ്ണപുരം എന്നിവരുടെ പ്രോത്സാഹനവും ഭർത്താവും ക്ഷേത്രശാന്തിയുമായ വിനോദ് , ഏക മകൻ യദുകൃഷ്ണ തുടങ്ങിയവരുടെ പിന്തുണയുമാണ് തനിക്ക് തുണയാകുന്നതെന്ന് സുജിത പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |