മുംബയ്: ദളിത് രാഷ്ട്രീയം, വനിതാവിമോചനം, ജാതി വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ മേഖലകളിലെ പ്രശസ്ത ഗ്രന്ഥങ്ങളുടെ കർത്താവും പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും രാജ്യാന്തര പ്രശസ്തയായ മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെദ് വിടവാങ്ങി. 81 വയസായിരുന്നു. അമേരിക്കൻ വംശജയായ ഗെയിൽ ഇന്ത്യൻ പൗരത്വം നേടി മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് താമസിച്ചിരുന്നത്. ഭർത്താവും ആക്ടിവിസ്റ്റുമായ ഭരത് പടങ്കറുമൊത്ത് സ്ഥാപിച്ച ശ്രമിക് മുക്തി ദൾ എന്ന സംഘടനയിൽ സജീവമായിരുന്നു.
അമേരിക്കയിലെ മിനിയപോളിസിലാണ് ജനനം. കോളേജ് വിദ്യാർത്ഥിയായിരിക്കെയാണ് ഓംവെദ് സാമൂഹിക സേവനത്തിൽ സജീവമാകുന്നത്. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കൊപ്പമായിരുന്നു പോരാട്ടം. ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അവർ മഹാത്മാ ഫുലെയുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായി. കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയ ഓംവെദ് 1983ൽ ഇന്ത്യൻ പൗരത്വം നേടി. പരിസ്ഥിതി, ലിംഗസമത്വം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ യു.എൻ.ഡി.പി, ഓക്സ്ഫാം തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾക്കായി പ്രവർത്തിച്ചു. പൂനെ യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗത്തിൽ ഫുലെ- അംബേദ്കർ ചെയർ മേധാവിയായിരുന്നു. കോപ്പൻഹേഗൻ ഏഷ്യൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറായും പ്രവർത്തിച്ചു.
കൊളോണിയൽ സൊസൈറ്റി- നോൺ ബ്രാഹ്മിൺ മൂവ്മെന്റ് ഇൻ വെസ്റ്റേൺ ഇന്ത്യ, സീകിങ് ബീഗംപുര, ബുദ്ധിസം ഇൻ ഇന്ത്യ, ഡോ. ബാബസാഹേബ് അംബേദ്കർ, മഹാത്മ ഫൂലെ, ദളിത് ആൻഡ് ഡെമോക്രാറ്റിക് റവലൂഷൻ, അണ്ടർസ്റ്റാന്റിംഗ് കാസ്റ്റ് എന്നിങ്ങനെ പ്രശസ്തമായ 25 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |