തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ എം.എൽ.എ എസ്.രാജേന്ദ്രനിൽ നിന്ന് മൊഴിയെടുത്ത് സി.പി.എം പാർട്ടി അന്വേഷണ കമ്മിഷൻ. ഇന്നലെ മൂന്നാർ ഏരിയാ കമ്മിറ്റി ഓഫീസിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. വർഗീസ്, വി.എൻ. മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. രാവിലെ 10ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. മൂന്നാർ, മറയൂർ, അടിമാലി ഏരിയാ കമ്മിറ്റി അംഗങ്ങളിൽ നിന്ന് നേരത്തെ പാർട്ടി കമ്മിഷൻ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഭൂരിപക്ഷ അംഗങ്ങളും രാജേന്ദ്രനെതിരെ നിലപാട് എടുത്തതായാണ് സൂചന. പാർട്ടി നടപടി ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഉടൻ പാർട്ടി ജില്ലാ നേതൃത്വത്തിന് റിപ്പോർട്ട് കൈമാറുമെന്ന് അന്വേഷണ സമിതി അംഗം സി.വി. വർഗീസ് പറഞ്ഞു. മറ്റുചില അംഗങ്ങളിൽ നിന്നും കമ്മിഷൻ ഇന്നലെ തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |