ആറന്മുള : പാർത്ഥസാരഥിയുടെ സന്നിധിയിൽ ആരവങ്ങളില്ലാതെ ആചാരനിറവിൽ നടന്ന ഉത്രട്ടാതി വള്ളംകളി ഭക്തിസാന്ദ്രമായി. മൂന്ന് പളളിയോടങ്ങളാണ് പമ്പയുടെ വിരിമാറിൽ തുഴയെറിഞ്ഞ് നീങ്ങിയത്.
കിഴക്കൻ മേഖലയിൽ നിന്ന് കോഴഞ്ചേരി, മദ്ധ്യ മേഖലയിൽ നിന്ന് മാരാമൺ, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ് വന്മഴി എന്നീ പളളിയോടങ്ങളാണ് പങ്കെടുത്തത്.
ക്ഷേത്രക്കടവിലേക്ക് ആദ്യം കോഴഞ്ചേരിയും പിന്നാലെ മാരാമണ്ണും തുടർന്ന് കീഴ് വന്മഴിയും എത്തിച്ചേർന്നു. ഇതിനുശേഷം മാർഗ ദർശക മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ക്ഷേത്രക്കടവിൽ ഭദ്രദീപം തെളിച്ചു. കോഴഞ്ചേരി പളളിയോടത്തിന് പളളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, മാരാമൺ പളളിയോടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, കീഴ് വന്മഴി പളളിയോടത്തിന് ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ എന്നിവർ വൈറ്റില പുകയില നൽകി സ്വീകരിച്ചു. ആന്റോ ആന്റണിഎം.പി. സത്രക്കടവിൽ ചവിട്ടിത്തിരിച്ച പളളിയോടങ്ങൾ ക്ഷേത്രക്കടവ് കടന്ന് നിക്ഷേപമാലിൽ തിരിഞ്ഞ് വീണ്ടും സത്രക്കടവ് പിന്നീട്ട് താഴേക്കുപോയ ശേഷം കരകളിലേക്ക് മടങ്ങി.
സമ്മേളനത്തിൽ സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് അംഗം ആർ. അജയകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ, തിരുവാഭരണം കമ്മിഷണർ എസ്. അജിത്ത് കുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി. ബൈജു, അസി. കമ്മിഷണർ കെ. സൈനുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി. ബിനു, പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള, വൈസ് പ്രസിഡന്റ് ജി. സുരേഷ് വെൺപാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, ഖജാൻജി കെ. സഞ്ജീവ് കുമാർ, റേസ് കമ്മിറ്റി കൺവീനർ ശരത്ത് പുന്നംതോട്ടം, മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, പഞ്ചപാണ്ഡവ ക്ഷേത്ര സമിതി പ്രസിഡന്റും കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടറുമായ ബി. രാധാകൃഷ്ണ മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, അംഗം ജിജി ജോൺ മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാകുമാരി, സി.എസ്. ബിനോയി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എൻ.എസ്. രാജേന്ദ്രബാബു, സെക്രട്ടറി കെ.പി. അശോകൻ, കൺവീനർ മനോജ് മാധവശേരിൽ, തുടങ്ങിയവർ പങ്കെടുത്തു.
ആവേശം ചോരാതെ
അൻപത്തിരണ്ട് കരകളുടെ പളളിയോടങ്ങൾ മാറ്റുരച്ചിരുന്ന ഉത്രട്ടാതി ജലമേളയുടെ ആവേശത്തെ കൊവിഡ് അപഹരിച്ചെങ്കിലും ഭക്തിയുടെ നിറവിലായിരുന്നു ചടങ്ങുകൾ. കോഴഞ്ചേരി, മാരാമൺ, കീഴ് വന്മഴി പളളിയോങ്ങൾക്കാണ് ഇക്കുറി നറുക്കെടുപ്പിലൂടെ അനുമതി ലഭിച്ചത്. കഴിഞ്ഞ വർഷം ളാക ഇടയാറന്മുളയ്ക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. പളളിയോടങ്ങളിൽ 40 പേർക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. . ഒരു പള്ളിയോടത്തിൽ 40 തുഴക്കാർ മാത്രമേ പ്രവേശിക്കാവൂ എന്നായിരുന്നു നിബന്ധന. പള്ളിയോടത്തിൽ എത്തുന്നവർ ക്ഷേത്രക്കടവിൽ ഇറങ്ങാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയിരുന്നു. പള്ളിയോട ക്യാപ്ടൻ വെള്ളമുണ്ടും ചുവന്ന തലയിൽക്കെട്ടും മറ്റുള്ളവർ വെള്ളമുണ്ടും വെള്ള തലയിൽക്കെട്ടും ധരിക്കണം എന്നും നിർദ്ദേശമുണ്ടായിരുന്നു. പള്ളിയോട സേവാസംഘം നൽകിയ തിരിച്ചറിയൽ കാർഡുളളവരും കൊവിഡ് ടെസ്റ്റ് നടത്തിയവരുമായിരുന്നു പളളിയോടത്തിൽ തുഴയെറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |