കൊച്ചി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം വീഡിയോ കോൺഫറൻസിംഗിലൂടെ നടത്താൻ കഴിയുമോയെന്നു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. ഇത്തരമൊരു ആവശ്യവുമായി കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിൻ നൽകിയ ഹർജി വിശദമായി പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി. ബി. സുരേഷ് കുമാർ വിശാല ബെഞ്ചിന് വിട്ടു.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ വധൂവരന്മാർ മൂന്നു സാക്ഷികൾക്കൊപ്പം മാര്യേജ് ഒാഫീസർ മുമ്പാകെ ഹാജരായി സത്യപ്രസ്താവന ഒപ്പിട്ടു നൽകണം. അദ്ദേഹത്തിന്റെ ഒാഫീസിൽ വച്ചോ വിവാഹം കഴിക്കുന്നവരുടെ ആഗ്രഹപ്രകാരം നിശ്ചിത സ്ഥലത്തുവച്ചോ കല്യാണം നടത്തണം. ഒാൺലൈനായി വിവാഹം കഴിക്കാൻ അനുവദിച്ചാൽ ഇൗ വ്യവസ്ഥകൾ പാലിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ രണ്ടു കേസുകളിൽ ഹൈക്കോടതി സിംഗിൾ ബഞ്ചുകൾ ആവശ്യം നിരസിച്ചിരുന്നു. സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച ഇക്കാലത്ത് വീഡിയോ കോൺഫറൻസിംഗിലൂടെ വിവാഹങ്ങൾ നടത്തുന്നതിൽ അപാകതയില്ലെന്ന് ധന്യയുടെ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. എങ്കിലും വിഷയത്തിൽ നേരത്തെ രണ്ട് സിംഗിൾ ബെഞ്ചുകൾ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഹർജി വിശാല ബെഞ്ചിന് വിട്ടത്.
കോടതി നിരീക്ഷണം
ക്രിമിനൽ കേസിൽ സാക്ഷികൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരായി മൊഴി നൽകുന്നത് അനുവദിക്കാമെങ്കിൽ ഒാൺലൈനിൽ ഹാജരായി വിവാഹം കഴിക്കുന്നതും അനുവദിക്കാനാവുമെന്ന് ജസ്റ്റിസ് പി. ബി. സുരേഷ് കുമാർ നിരീക്ഷിച്ചു . വിവാഹം രജിസ്റ്റർ ചെയ്യാൻ വധൂവരന്മാർക്ക് വീഡിയോ കോൺഫറൻസിംഗ് മുഖേന രജിസ്ട്രേഷൻ ഒാഫീസർക്കു മുന്നിൽ ഹാജരാകാമെന്നു ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ നേരിട്ട് ഹാജരാകണമെന്നും വീഡിയോ കോൺഫറൻസിംഗ് മുഖേനയുള്ള വിവാഹം ആക്ടിലെ വ്യവസ്ഥകൾ നിർവീര്യമാക്കുമെന്നും സിംഗിൾബെഞ്ചുകൾ നേരത്തെ നടത്തിയ വിലയിരുത്തലുകൾ ശരിയല്ല. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ നോട്ടീസ് നൽകിയശേഷം വിദേശത്തേക്ക് പോകേണ്ടി വരികയും വിവാഹത്തിന് നേരിട്ട് ഹാജരാകാൻ സാധിക്കാതെ വരികയും ചെയ്യുന്ന നിരവധി പേർ സമാന ആവശ്യവുമായി കോടതിയിലെത്തുന്നുണ്ട്. ഇക്കാര്യത്തിൽ പ്രായോഗികമായ നടപടിയുണ്ടാകുന്നത് ഇത്തരക്കാർക്ക് ഗുണം ചെയ്യുമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |