തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനം കൺസർവേറ്റർ എൻ.ടി. സാജനെതിരെ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാത്തതിന് പിന്നിൽ വനം മാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു.
ഗൗരവമായ നടപടിയെടുത്ത് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ ഘട്ടത്തിൽ മാറ്റിനിറുത്തണമെന്ന ശുപാർശയോടെ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ 18 പേജുള്ള അന്വേഷണ റിപ്പോർട്ട് ജൂൺ 29നാണ് സമർപ്പിച്ചത്. രണ്ടുമാസം പിന്നിടുമ്പോഴും നടപടിയെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണ്.അഴിമതിക്കാരെ സംരക്ഷിക്കാനും ഉന്നതരുടെ പേരുകൾ പുറത്തുവരാതിരിക്കാനും കേസ് ഒത്തുതീർപ്പാക്കാനുമാണ് തുടക്കം മുതൽ മുഖ്യമന്ത്രിയും സർക്കാരും ശ്രമിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മാത്രം ഗൗരവമില്ലെന്നാണ് വനംമന്ത്രി പറഞ്ഞത്. റിപ്പോർട്ട് പരിഗണിച്ച മുഖ്യമന്ത്രിയും നടപടി വേണ്ടെന്നാണ് നിർദ്ദേശിച്ചത്. വീണ്ടും അന്വേഷണം നടത്തണമെന്ന വിശദീകരണത്തോടെ ഫയൽ മടക്കി. സാജനെതിരായ നടപടി സ്ഥലംമാറ്റത്തിലൊതുക്കി.
കേസട്ടിമറിക്കാൻ ശ്രമിച്ചതിന്റെ നിർണ്ണായക തെളിവുകളാണിപ്പോൾ പുറത്തുവന്നത്. മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും എൻ.ടി. സാജനും മാദ്ധ്യമപ്രവർത്തകനും തമ്മിൽ നടത്തിയ ഫോൺവിളി രേഖകൾ പരിശോധിച്ചാൽ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഗൂഢാലോചനയുടെ ചിത്രം വ്യക്തമാകും.കേസിന്റെ ശ്രദ്ധ തിരിക്കാനും മരംമുറി കണ്ടെത്തിയ സത്യസന്ധനായ ഉദ്യോഗസ്ഥനെ കുടുക്കാനും മറ്റൊരു വ്യാജക്കേസുണ്ടാക്കിയതായി കണ്ടെത്തിയിട്ടും അതെന്തു കൊണ്ട് മുഖവിലയ്ക്കെടുത്തില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. സ്വതന്ത്രമായ ജുഡിഷ്യൽ അന്വേഷണത്തിലൂടെയേ യഥാർത്ഥ പ്രതികളെ കണ്ടെത്താനാകൂവെന്നും സുധാകരൻ പറഞ്ഞു.
മുട്ടിൽ മരംമുറിക്കൽ: ധർമ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണം
മുട്ടിൽ മരംമുറിക്കൽ കേസിലെ ധർമ്മടം ബന്ധമെന്താണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ധർമ്മടത്തുള്ള രണ്ടുപേർ പ്രതികളുമായി നൂറിലേറെ തവണ സംസാരിച്ചതിന്റെ രേഖകളിപ്പോൾ പുറത്തുവന്നിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ അതിന് പ്രേരിപ്പിച്ചത് ധർമ്മടം ബന്ധമാണ്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |