ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വെറും 78 റൺസിന് പുറത്ത്
ഇംഗ്ളണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 120 റൺസ്, 42 റൺസ് ലീഡ്
ലീഡ്സ് : ലോഡ്സിൽ രണ്ടാം ടെസ്റ്റിൽ വമ്പൻ വിജയം നേടിയതിന്റെ ആവേശത്തിൽ ലീഡ്സിൽ മൂന്നാം ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തിരുന്നത് വമ്പൻ ബാറ്റിംഗ് ദുരന്തം.ഇന്നലെ അപൂർവമായി ലഭിക്കുന്ന ടോസുമായി ആദ്യ ബാറ്റിംഗിനിറങ്ങിയ വിരാട് കൊഹ്‌ലിയും സംഘവും ഒന്നാം ഇന്നിംഗ്സിൽ വെറും 78 റൺസിന് ആൾഔട്ടാവുകയായിരുന്നു. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 120 റൺസെടുത്തു കഴിഞ്ഞു. ഇപ്പോൾ ആതിഥേയർക്ക് 42 റൺസ് ലീഡായി. 60 റൺസുമായി ഹസീബ് ഹമീദും 52 റൺസുമായി റോയ് ബേൺസുമാണ് ക്രീസിൽ .
ഓപ്പണർമാർ മുതൽ വാലറ്റം വരെ ബാറ്റിംഗ് മറന്ന ഇന്ത്യൻ നിരയെ വെറും 40.4 ഓവറിലാണ് ഇംഗ്ളീഷ് ബൗളർമാർ ചുരുട്ടിക്കൂട്ടിയത്.ആദ്യ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ പേസർ ജെയിംസ് ആൻഡേഴ്സണാണ് ആദ്യ സെഷനിൽതന്നെ ഇന്ത്യയുടെ വിധിയെഴുതിയത്. തുടർന്ന് രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി സാം കറാനും ഒല്ലീ റോബിൻസണും ബാക്ക്ഫുട്ടിലാക്കി . മീഡിയം പേസർ ക്രെയ്ഗ് ഓവർട്ടൺ മൂന്ന് വിക്കറ്റുകളുമായി വാലറ്റത്തെക്കൂടി നിലംപരിശാക്കിയപ്പോൾ ഇന്ത്യയുടെ പതനം പൂർണമാക്കി.
ആദ്യ ഓവറിൽത്തന്നെ കെ.എൽ രാഹുലിനെ (0)ബട്ട്‌ലറുടെ കയ്യിലെത്തിച്ച ആൻഡേഴ്സൺ അഞ്ചാം ഓവറിൽ പുജാരയെയും (1) 11-ാം ഓവറിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെയും (7)ഇതേ രീതിയിൽത്തന്നെ കൂടാരം കയറ്റിയപ്പോൾ ഇന്ത്യ 21/3 എന്ന നിലയിലായി. തുടർന്ന് രഹാനെയും (18) രോഹിത് ശർമ്മയും (19) ചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. ലഞ്ചിന് മുമ്പ് അജിങ്ക്യ രഹാനെയെ ഒല്ലീ കീപ്പറുടെ ഗ്ളൗസിലെത്തിച്ചു. ഇതോടെ 56/4 എന്ന സ്കോറിൽ ലഞ്ചിന് പിരിഞ്ഞു.
ലഞ്ചിന് ശേഷമെത്തിയ റിഷഭ് പന്ത് ഒട്ടും വൈകാതെ കൂടാരം കയറിയത് ഇന്ത്യയ്ക്ക് വലിയ ഷോക്കായി. രണ്ട് റൺസെടുത്ത പന്തിനെ ഒല്ലീ ബട്ട്‌ലറുടെ കയ്യിലെത്തിക്കുകയായിരുന്നു. ഇന്നിംഗ്സിലെ ബട്ട്‌ലറുടെ തുടർച്ചയായ അഞ്ചാം ക്യാച്ചായിരുന്നു ഇത്. 37-ാം ഓവറിൽ ഒാവർട്ടൺ രോഹിതിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീണു. 67 റൺസിൽ വച്ച് രോഹിത്,ഷമി(0),ജഡേജ(4),ബുംറ(0) എന്നിങ്ങനെ നാലുപേരാണ് വരിവരിയായി മടങ്ങിയത്. ഇതോടെ 67/5 എന്ന നിലയിൽ നിന്ന് ഇന്ത്യ 67/9 എന്ന സ്ഥിതിയിലേക്ക് മൂക്ക് കുത്തി. 41-ാം ഓവറിൽ സിറാജിനെ(3)ക്കൂടി പുറത്താക്കി ഒാവർട്ടൺ ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടു. ഇശാന്ത് എട്ടുറൺസുമായി പുറത്താകാതെ നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |