പൊന്നാനി: നാല്പതോളം സ്ത്രീകളുടെ മാല പൊട്ടിച്ച കേസിലെ പിടികിട്ടാപുള്ളികളായ അന്തർ സംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ. ഹരിപ്പാട് മണ്ണാറശാല സ്വദേശി തറയിൽ ഉണ്ണി (31), കൊല്ലം അഞ്ചാലുംമൂട് പെരുനാട് സ്വദേശി കൊച്ചുഴിയത്ത് പാണയിൽ ശശി (43) എന്നിവരാണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്.
മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. ഈ മാസം എട്ടിന് ആലപ്പുഴ ക്രൈംബ്രാഞ്ചിലെ പൊലീസുകാരി ഉൾപ്പെടെ അഞ്ച് സ്ത്രീകളുടെ മാല പൊട്ടിച്ചിരുന്നു. രണ്ട് മണിക്കൂറിനിടെയായിരുന്നു ഈ കവർച്ചകളൊക്കെയും. ഇവരെ പിടികൂടാൻ മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്നാച്ചിംഗ് കോമെറ്റ് ടീമാണ് പ്രതികളെ കുടുക്കിയത്. തൃശൂരിൽ നിന്ന് കവർച്ചയ്ക്കായി പ്രതികൾ പുറപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പൊലീസ് ഇവരെ പിന്തുടർന്നു. പ്രതികൾ ചാവക്കാട്- പൊന്നാനി ദേശീയപാതയിലേക്ക് പ്രവേശിച്ചതോടെ പാലപ്പെട്ടിയിൽ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ പൊലീസ് പിന്തുടരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇവർ ജില്ല അതിർത്തിയായ കാപ്പിരിക്കാട് വച്ച് ഇടറോഡിലേക്ക് കയറുകയും ഇവിടെ വച്ച് ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റുന്നതിനിടെ പിന്തുടർന്നെത്തിയ പൊലീസ് കീഴ്പ്പെടുത്തുകയുമായിരുന്നു.
ഉണ്ണിയും ശശിയും നിരവധി മോഷണക്കേസുകളിൽ ഒരുമിച്ച് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ജാമ്യത്തിലിറങ്ങിയത്. ഉണ്ണി ആലപ്പുഴ വീയപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതകക്കേസിലും പ്രതിയാണ്. മാല പൊട്ടിക്കാൻ ഉപയോഗിക്കുന്ന ബൈക്ക് മോഷ്ടിച്ചതാണ്.
നടന്നു പോകുമ്പോഴും ഒറ്റയ്ക്ക് ടൂ വീലർ ഓടിക്കുമ്പോഴുമാണ് സ്ത്രീകളുടെ മാല പൊട്ടിക്കുന്നത്. വ്യാജ ആധാർ കാർഡുകളുണ്ടാക്കി വ്യാജ പേരുകളിലാണ് താമസം. താമസിക്കുന്ന സ്ഥലങ്ങളിലുള്ളവരുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. ഇവർ വ്യാജമായുണ്ടാക്കിയ നിരവധി തിരിച്ചറിയൽ രേഖകൾ പൊലീസ് കണ്ടെടുത്തു. ഒരു വർഷത്തിനിടെ നൂറോളം സിംകാർഡുകളാണ് ഇവർ ഉപയോഗിച്ചത്. കവർച്ചയിൽ നിന്ന് കിട്ടുന്ന പണം മുഴുവൻ അന്യ സംസ്ഥാനങ്ങളിൽ പോയി ധൂർത്തടിച്ച് ചെലവാക്കുകയായിരുന്നു പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |