മാള: കൊവിഡ് കാലത്ത് കോടതിയോട് സാമൂഹിക അകലം പാലിക്കേണ്ടി വന്നു എം.കെ.റോയിക്ക്. പക്ഷേ ആ അകൽച്ച, രണ്ട് പതിറ്റാണ്ട് മുൻപ് വക്കീൽ കുപ്പായമിട്ടതോടെ ഊർന്നുപോയ കഥകളിലേക്ക് റോയിയെ അടുപ്പിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലെ കൊവിഡ് കാല കഥകളിലൂടെ റോയ് സിനിമാ തിരക്കഥാകൃത്തും നടനുമായി.
കോടതികളുടെ പ്രവർത്തനത്തെ കൊവിഡ് നിയന്ത്രണം ബാധിച്ചതോടെ, നേരമ്പോക്കിനാണ് ഓഫീസിലിരുന്ന് എഴുത്ത് തുടങ്ങിയത്. 25 ലധികം കഥകൾ ഫേസ് ബുക്കിലൂടെ വായനക്കാരിലെത്തി. കോടതിയും നിയമവും, ജീവിതവും പ്രകൃതിയും അങ്ങനെ വക്കീലന്മാരുടെ ഊതിപ്പെരുപ്പിച്ച വാചക ഘടനകളും കഥകളും കോടതി വ്യവഹാരങ്ങളും വരെ കഥകൾക്ക് നിറം പകർന്നു. ഇതെല്ലാം കണ്ടാണ് സംവിധായകൻ അനിൽ കരകുളം തന്റെ കഥയ്ക്ക് തിരക്കഥയെഴുതാൻ സമീപിച്ചത്. പത്ത് ദിവസം കൊണ്ട് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഗ്രാമത്തിലെ സമരവും തുടർന്നുള്ള കൊലപാതകവും കേസന്വേഷണവും ചേർന്ന് സൈലന്റ് വിറ്റ്‌നസ് എന്ന സിനിമയുടെ തിരക്കഥയായി. ഇന്ദ്രൻസാണ് കേന്ദ്ര കഥാപാത്രം.
പ്രതിഫലം വാങ്ങാതെ സംവിധായകനും തിരക്കഥാകൃത്തും അടക്കമുള്ള 30 ഓളം പേർ ഒന്നിച്ചു. തണ്ണീർ മത്തൻ ദിനങ്ങൾ, മന്ദാരം എന്നീ ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്ത റോയ്, സിനിമയിൽ എസ്.ഐയുടെ വേഷവും ചെയ്തു. ബിനി ശ്രീജിത്താണ് നിർമ്മാണം. 75 ലക്ഷത്തോളം ചെലവിട്ട സിനിമ ഒ.ടി.ടിയായി അടുത്ത് തന്നെ റിലീസ് ചെയ്യും. ശ്രീനാരായണീയനായ മാള തൈക്കൂട്ടം മാരിക്കൽ കുമാരൻ മാസ്റ്ററുടെ മകനാണ് റോയ്. ഭാര്യ: വിനിധ (എടതിരിഞ്ഞി എച്ച്.ഡി.പി ഹയർസെക്കൻഡറി, അദ്ധ്യാപിക). മക്കൾ: അമർനാഥ് , അനന്തകൃഷ്ണൻ.
' 25 വർഷത്തെ വക്കീൽ ജീവിതത്തിൽ ഈ ഒന്നര വർഷം മാത്രമാണ് കക്ഷികളുടെ തിരക്ക് കുറഞ്ഞത്.
ഇതെല്ലാം കഥകൾക്ക് വിഷയമായി'.
-അഡ്വ.എം.കെ.റോയ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |