തിരുവനന്തപുരം:കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. തിരിമറിക്കേസിൽ പ്രതികളായവരുടെ ആസ്തി കണ്ടുകെട്ടാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് സഹകരണ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മന്ത്രി വി.എൻ.വാസവൻ വാർത്താലേഖകരോട് പറഞ്ഞു.
സഹകരണ രജിസ്ട്രാറുടെ മേൽനോട്ടത്തിലാവും സമിതി പ്രവർത്തിക്കുക. നിക്ഷേപകർക്ക് തിരികെ നൽകാനുള്ള പണത്തിന്റെ കണക്കെടുക്കും. കടം പിരിച്ചെടുക്കാനും നടപടി സ്വീകരിക്കും. ഷോപ്പിംഗ് കോംപ്ലക്സും നീതി സ്റ്റോറുകളും കരുവന്നൂർ ബാങ്കിനുണ്ട്. ഇവിടത്തെ വരുമാനവും തിട്ടപ്പെടുത്തും. നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനായി അധിക വരുമാനമുള്ള സഹകരണ സംഘങ്ങൾ, കേരള ബാങ്ക്, സഹകരണ റിസ്‌ക് ഫണ്ട് ബോർഡ് എന്നിവയുൾപ്പെടുന്ന കൺസോർഷ്യം രൂപീകരിക്കും.
അന്വേഷണസംഘം ഇടക്കാല റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. അന്തിമ റിപ്പോർട്ട് ലഭിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കും.
സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ തൃശ്ശൂരിലെ 40 ഫ്ളാറ്റുകളും ആലപ്പുഴയിലെ പത്തു വീടുകളും സെപ്തംബർ ആറിന് വട്ടിയൂർക്കാവിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. ഇതുവരെ 2006 വീടുകൾ കൈമാറി. 25 യുവജന സഹകരണസംഘങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിക്കും. കൊവിഡ് പ്രതിരോധ സാമഗ്രികൾ നിർമ്മിക്കുന്ന പന്ത്രണ്ട് വനിതാ സംരംഭങ്ങൾ പ്രവർത്തനസജ്ജമായെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |