മലപ്പുറം: സംസ്ഥാനത്തിന് ആശങ്കയായി കൊവിഡിനൊപ്പം വൈറൽപ്പനിയും പടരുന്നു. എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ രോഗികൾ. ഈ മാസം 24 വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്തെ വൈറൽ പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു.
ജൂലായിൽ 99,924 പേരും ജൂണിൽ 87,731 പേരുമാണ് ചികിത്സ തേടിയത്. ഈമാസം 1,00,685 പേർ ചികിത്സ തേടി. ജൂൺ ഒന്നുമുതൽ ഇതുവരെ 2.88 ലക്ഷം പേർക്ക് പനി ബാധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇക്കാലയളവിൽ സാധാരണ പനി ബാധിച്ച് എട്ടും, എലിപ്പനി കാരണം 52 പേരും മരിച്ചു. കൊവിഡിനെ പേടിച്ച് സ്വയംചികിത്സിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എലിപ്പനി അടക്കമുള്ളവയെ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യവകുപ്പും പറയുന്നു.
മൺസൂണിൽ പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും വർദ്ധിക്കുന്നുണ്ട്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയവ റിപ്പോർട്ട് ചെയ്തു. ഈ മാസം 246 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ ഒരു മരണവുമുണ്ടായി. ജൂലായിൽ 866ഉം ജൂണിൽ 489ഉം പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.
രോഗികളുടെ കണക്ക്; ജൂൺ ഒന്നു മുതൽ ഇതുവരെ
സാധാരണ പനി- 2,88,340
ഡെങ്കിപ്പനി- 1,601
എലിപ്പനി- 261
മഞ്ഞപ്പിത്തം- 222
അതിസാരം- 43,703
ചിക്കുൻഗുനിയ- 170
മലേറിയ- 72
മരണം
സാധാരണ പനി- എട്ട്
എലിപ്പനി- 52
ഡെങ്കിപ്പനി- 13
മഞ്ഞപ്പിത്തം- 1
അതിസാരം- 1
പിടിവിടാതെ പനി
ഈ വർഷം ജനുവരി മുതൽ ഇതുവരെ 7.47 ലക്ഷം പേർക്ക് പനി ബാധിച്ചു. 22 മരണവുമുണ്ടായി. 707 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ 105 മരണവുമുണ്ടായി. 2,225 ഡെങ്കി രോഗികളും 23 മരണവും റിപ്പോർട്ട് ചെയ്തു. 439 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. അഞ്ചുപേർ മരിച്ചു. 1.43 ലക്ഷം പേർക്ക് അതിസാരമുണ്ടായി. രണ്ട് മരണവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |