കൊല്ലം: പരാതിക്കാരിയെ മൊബൈലിൽ വിളിച്ച് അശ്ളീലം പറയുകയും ചുംബനം ചോദിക്കുകയും ചെയ്ത കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു ജോണിനെതിരെ (43) കേസെടുത്തു. ഇയാളെ ഇന്ന് സസ്പെൻഡ് ചെയ്തേക്കും. കലയപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
വീടിന് മുന്നിൽ സ്ഥിരമായി മദ്യപസംഘം നടത്തുന്ന ബഹളത്തിനെതിരെ നാല് ദിവസം മുമ്പാണ് യുവതി കൊട്ടാരക്കര സ്‌റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് എതിർ കക്ഷികളെ വിളിപ്പിച്ച് താക്കീത് നൽകി വിട്ടയച്ചു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലിൽ ബിജു ജോൺ വിളി തുടങ്ങിയത്. ചുംബനം ചോദിച്ചതടക്കമുള്ള അശ്ളീല സംഭാഷണങ്ങൾ വിവരിച്ച് ഇയാൾക്കെതിരെ യുവതി കൊട്ടാരക്കര ഡിവൈ.എസ്.പി ആർ.സുരേഷിന് പരാതി നൽകി. തുടർന്ന് അന്വേഷണം നടത്തി ബിജു ജോണിനെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്യുകയായിരുന്നു. അച്ചടക്ക നടപടിക്കായി റൂറൽ എസ്.പി കെ.ബി.രവിക്ക് റിപ്പോർട്ടു നൽകി. ഇതിന്റെ അടിസ്ഥാനത്തിലാകും സസ്പെൻഷൻ ഉണ്ടാവുക. ഈ സ്റ്റേഷനിലെ വനിത സെല്ലിൽ വനിത എസ്.ഐമാർ തമ്മിൽതല്ലിയതിന്റെ നാണക്കേട് മാറുംമുമ്പാണ് അടുത്ത സംഭവം.
മറ്റൊരു പൊലീസുകാരനെതിരെയും നടപടി
ഓണനാളിൽ മദ്യപിച്ച് സ്വന്തം നാട്ടിൽ പ്രശ്നമുണ്ടാക്കിയ കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെ നെല്ലിക്കുന്നം സ്വദേശിയായ രതീഷ് എന്ന പൊലീസുകാരനെതിരെയും കേസെടുത്തു. ഇയാളെയും ഇന്ന് സസ്പെൻഡ് ചെയ്യുമെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |