SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.36 AM IST

സർവകലാശാലകളും ചട്ട രൂപീകരണവും

kerala-university

രാഷ്ട്രീയം അധികമായാൽ പലപ്പോഴും മികവും വൈദഗ്ദ്ധ്യവും ശാസ്ത്രീയതയുമൊക്കെ തഴയപ്പെടുക സ്വാഭാവികമാണ്. നമ്മുടെ സർവകലാശാലകളുടെ നടത്തിപ്പും അവിടെ നിന്ന് ഇടയ്ക്കിടെ ഉണ്ടാകുന്ന ആശ്വാസകരമല്ലാത്ത വിവാദങ്ങളും വിലയിരുത്തിയാൽ ഇത് നല്ലപോലെ ആർക്കും ബോദ്ധ്യപ്പെടും. നിയമനങ്ങളിലും പ്രൊമോഷനിലും മാർക്ക് ദാനം നൽകുന്നതിലുമൊക്കെ സർവകലാശാലകൾ എല്ലാ അടിസ്ഥാന പ്രമാണങ്ങളും ലംഘിച്ചിട്ടുള്ളതിന് നിരവധി ഉദാഹരണങ്ങളും മേൽക്കോടതികൾ വരെ നടന്നിട്ടുള്ള കേസുകളും തന്നെ ദൃഷ്ടാന്തമായുണ്ട്. ഇതിനിടയാക്കുന്നത് സർവകലാശാലകളുടെ ഉന്നതാധികാര സമിതികളായ സിൻഡിക്കേറ്റിലും സെനറ്റിലും രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുടെ ഭൂരിപക്ഷം ഉയർന്നുനിൽക്കുന്നതുകൊണ്ടാണെന്ന് അക്കാഡമിക് രംഗത്തുള്ള നിരവധി പേർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇവരുടെ സ്വാധീനത്തിന് വഴങ്ങിയാണ് പല സർവകലാശാലകളും അനഭിലഷണീയമായ പല കാര്യങ്ങളും ചെയ്തിട്ടുള്ളത്. സർവകലാശാലകൾ ഒരു നാടിന്റെ ഭാവി രൂപപ്പെടുത്തുന്ന നിർണായക കേന്ദ്രങ്ങളാണ്. അക്കാഡമിക് രംഗത്ത് മികവ് പുലർത്തുന്നവരാകണം അവിടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. രാഷ്ട്രീയത്തിന്റെ അതിപ്രസരം കാരണം ഇത് പലപ്പോഴും അട്ടിമറിക്കപ്പെടുന്നു. ഇതിന്റെ ഫലമായി പേരുദോഷവും നിലവാരത്തകർച്ചയും സർവകലാശാലകൾ നേരിടേണ്ടിവരുന്നു. കേരള സർവകലാശാലയിൽ 2016 -19 വർഷത്തെ ബി.എസ്‌സി വിദ്യാർത്ഥികളുടെ എണ്ണൂറോളം മാർക്കുകളിലാണ് തിരുത്തൽ വരുത്തിയത്. സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേർഡ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ മാർക്ക് തിരുത്തി ജയിപ്പിക്കുകയും 23 വിദ്യാർത്ഥികൾക്ക് ബിരുദം നൽകുകയും ചെയ്തു. അത് റദ്ദാക്കാൻ പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ കേരള സർവകലാശാല സെനറ്റിന്റെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ്. പുരാണങ്ങളിൽ അസുരന്മാർക്ക് ഒരിക്കൽ വരം നൽകിയാൽ അത് തിരിച്ചെടുക്കാൻ നൽകിയ പുണ്യാത്മാവിന് പോലും കഴിയില്ല. അതുപോലെയാണ് സർവകലാശാലയുടെയും ചട്ടങ്ങൾ. ഒരിക്കൽ നൽകിയ ബിരുദം സർവകലാശാലയ്ക്ക് സ്വമേധയാ പിൻവലിക്കാൻ കഴിയില്ല. സിൻഡിക്കേറ്റിന്റെയും സെനറ്റിന്റെയും അംഗീകാരത്തോടെ ഗവർണർക്ക് മാത്രമാണ് ഇതിനുള്ള അധികാരം. ഇതിനാലാണ് മാർക്ക് തിരുത്തി ബിരുദം നൽകിയ 23 പേരുടെ ബിരുദം റദ്ദാക്കാൻ പുതിയ ചട്ടത്തിന് സെനറ്റ് കൂടുന്നത്. ഇതിനിടെ ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിച്ച വിദ്യാർത്ഥികളിൽ ചിലർ ബിരുദം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ചട്ട ഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നതിനാൽ നൽകിയ ബിരുദങ്ങൾ സാധൂകരിക്കാനാണ് സർവകലാശാല ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. നേരത്തെ കള്ളം പറഞ്ഞ് ബിരുദദാനത്തെ ന്യായീകരിക്കാനാണ് സർവകലാശാല ശ്രമിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ സർക്കാർ ചുമതലപ്പെടുത്തിയെങ്കിലും സർവകലാശാല സഹകരിച്ചില്ല. മാർക്ക് തിരുത്താൻ കോഴ വാങ്ങിയ സെക‌്‌ഷൻ ഓഫീസറെ പിരിച്ചുവിട്ടതു വഴി മാർക്ക് തിരുത്തിയെന്ന് ഫലത്തിൽ സർവകലാശാല സമ്മതിക്കുകയും ചെയ്തു. ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിച്ചവരിൽ നിന്നും തെളിവെടുക്കുവാനും സർവകലാശാല തയാറായിട്ടില്ല. ഇതിന്റെയെല്ലാം പിന്നിൽ രാഷ്ട്രീയ സ്വാധീനമല്ലാതെ മറ്റൊന്നുമാകാൻ തരമില്ല. തെറ്റായി ബിരുദം നൽകിയാൽ അത് റദ്ദാക്കാനുള്ള നടപടികളാണ് ആദ്യം തന്നെ സർവകലാശാല സ്വീകരിക്കേണ്ടിയിരുന്നത്. അങ്ങനെ വന്നാൽ ഭാവിയിലെങ്കിലും വളഞ്ഞ വഴിയിലൂടെ ബിരുദം നേടാൻ ചിലരെങ്കിലും ഇറങ്ങിത്തിരിക്കാതിരിക്കും. സർവകലാശാലകൾ ഏതെല്ലാം പുതിയ ചട്ടങ്ങൾ കൊണ്ടുവന്നാലും ഭരണസമിതികളിലെ രാഷ്ട്രീയാതിപ്രസരം കുറയാത്തിടത്തോളം മികവ് വഴിമാറി നടക്കാനാണിട.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.