മലപ്പുറം: മലബാർ കലാപം സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ അദ്ധ്യായമാണെന്നതിൽ സംശയമില്ലെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലബാർ കലാപത്തിന്റെ നൂറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരമല്ലെന്ന് പറയുന്നതിലൂടെ ബ്രിട്ടീഷ് പട്ടാളത്തിന് മുന്നിൽ വിരിമാറുകാണിച്ച നൂറുകണക്കിന് മനുഷ്യരെ അപഹസിക്കുകയാണ്. 1857ലെ ആദ്യ സ്വാതന്ത്ര്യസമരത്തിന് ശേഷം ബ്രിട്ടീഷുകാർക്ക് അത്രമേൽ നഷ്ടം വന്ന മറ്റൊരു പോരാട്ടമെന്നാണ് മലബാർ കലാപത്തെ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തന്റെ ഖിലാഫത്ത് സ്മരണയിൽ രേഖപ്പെടുത്തിയത്.
മലബാർ കലാപം അടിമുടി ബ്രിട്ടീഷ്, ജന്മി വിരുദ്ധമായിരുന്നു. ചില ഘട്ടങ്ങളിലത് വർഗീയമായ വഴിപിഴയ്ക്കലിന് വിധേയമായിട്ടുണ്ട്. ഏത് വലിയ പ്രക്ഷോഭത്തിലും പലതരത്തിലുള്ള അപഭ്രംശങ്ങളുണ്ടാവാം. സമരത്തിന്റെ ലക്ഷ്യങ്ങൾക്കും ധാർമ്മികതയ്ക്കും നിരക്കാത്ത ആളുകളും വന്നുചേരാം. അവരുടെ വഴിവിട്ട പ്രവൃത്തികളുണ്ടാവാം. ചില ഘട്ടങ്ങളിലെ മലബാർ കലാപത്തിനുണ്ടായ വഴിപിഴയ്ക്കൽ അതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ തന്നെയുണ്ടത്. നിസഹകരണ പ്രസ്ഥാനം മഹാത്മാഗാന്ധി പ്രഖ്യാപിച്ചത് അഹിംസയിൽ അടിയുറച്ചിട്ടാണെങ്കിലും ചൗരി ചൗരാ സംഭവമുണ്ടായി.
മലബാർ കലാപത്തിന്റെ അപഭ്രംശങ്ങളെ സാമാന്യവത്കരിച്ചും അതിശയോക്തിപരമായി അവതരിപ്പിച്ചും വർഗീയ കലാപം മാത്രമാക്കി സ്ഥാപിക്കാനാണ് ശ്രമം. പൊടുന്നനെ ഉണ്ടായ ഒന്നല്ല മലബാർ കലാപം. കർഷകർ അനുഭവിച്ച കൊടിയ ചൂഷണമാണ് കലാപത്തിന് പിന്നിൽ. യഥാർത്ഥ കാരണങ്ങൾ മറച്ചുവച്ച് വ്യതിചലനങ്ങളുടെ പേരിൽ വർഗീയ ലഹളയെന്ന് മുദ്രകുത്തുന്നത് ചരിത്രത്തോടുള്ള അനീതിയാണെന്നും സ്പീക്കർ പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, ടി.എൻ.പ്രതാപൻ എം.പി, ഡോ.കെ.കെ.എൻ.കുറുപ്പ്, അബ്ദുസമദ് സമദാനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |