പത്രപ്രവർത്തനത്തിനും കവിതയ്ക്കും വേണ്ടി നേദിച്ച ജീവിതമാണ് കരൂർ ശശിയുടേത്. പത്രം ഓഫീസുകൾ സർഗവാസനകൾക്ക് ഊഷരഭൂമിയാണെന്ന് പറയാറുണ്ട്. കഥയുടെയോ കവിതയുടെയോ ജന്മസിദ്ധമായ അഭിരുചിയുള്ളവർ കുറെക്കാലം പത്രം ഓഫീസുകളിൽ ജോലി ചെയ്താൽ സർഗഭാവനകൾ നശിച്ചവരായിത്തീരുമെന്ന് ഉദാഹരണ സഹിതം പലരും പറയുന്നു. മുപ്പത്തഞ്ചുവർഷക്കാലം പത്രം ഓഫീസിൽ ജോലി ചെയ്തിട്ടും തന്റെ മനസിലെ കവിതയുടെ നെയ്‌ത്തിരിനാളം കെടാതെ സൂക്ഷിക്കാൻ കരൂർ ശശിക്ക് കഴിഞ്ഞു.
മറ്റുള്ളവർ വെട്ടിയൊരുക്കിയ പാതയിലൂടെ സഞ്ചരിച്ച കവിയല്ല ശശി. കവിതയിലെ ഏകാന്തപഥികനാണ് അദ്ദേഹം. സ്വന്തമായ ശബ്ദം മാത്രം കേൾപ്പിച്ച് സഹൃദയലോകത്തെ കീഴടക്കിയ കവി. തന്റെ കവിതയെക്കുറിച്ച് ഒരിക്കൽ അദ്ദേഹം പറഞ്ഞു:
എന്റെ കവിതകൾ എങ്ങനെ പിറന്നു വീണുവെന്ന് എനിക്ക് തന്നെ പറയാനാവില്ല. ആഴമേറിയ ഒരു വിഷാദ നൈരാശ്യം എവിടെയോ ഉണ്ടെങ്കിൽപ്പോലും ഭൂമിയും ഞാനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ബീജം പരസ്പരമറിയുന്നതിന് മുമ്പേ തുടങ്ങിയ ഒരു ബന്ധം, അതിന് നേരിടുന്ന വിഘ്‌നങ്ങൾ എന്റെ ആത്മാവിൽ മുള്ളുകളാവും. അതേല്പിക്കുന്ന നൊമ്പരമാകാം എന്റെ കവിതകൾ.
തിരുവനന്തപുരം താലൂക്കിൽ പോത്തൻകോടിനും തോന്നയ്ക്കലിനും ഇടയ്ക്കുള്ള സ്ഥലമാണ് കരൂർ. ക്ളേശങ്ങളാൽ മുങ്ങിത്തുടിച്ചാണ് വിദ്യാഭ്യാസകാലം ശശി തള്ളിനീക്കിയത്. സമയത്ത് ഫീസ് കൊടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടി.
. ആദ്യമായി കൗമുദി വാരികയിൽ അതിഥി എന്ന പേരിൽ ഒരു കവിത അച്ചടിച്ചുവന്നു. അച്ചടി മഷി പുരണ്ട അക്ഷരങ്ങൾ മനസിൽ നക്ഷത്രങ്ങൾപോലെ മിന്നിത്തിളങ്ങി.
28-ാമത്തെ വയസിൽ ശശി വിവാഹിതനായി. പ്രസിദ്ധ നോവലിസ്റ്റായ പി.ആർ. ശ്യാമളയായിരുന്നു ഭാര്യ. അതിനുശേഷം ജീവിതത്തിനൊരു താളവും ലയവുമുണ്ടായി. പൊരുത്തക്കേടുകളില്ലാത്ത ആ ദാമ്പത്യജീവിതം ഇരുപത്തിരണ്ടുവർഷം നീണ്ടുനിന്നു. പെട്ടെന്നായിരുന്നു ശ്യാമളയുടെ അന്ത്യം.
രണ്ടു കൊല്ലത്തിനുശേഷം കേരള സാഹിത്യ അക്കാഡമിയിലെ സീനിയർ സ്റ്റാഫ് അംഗമായ മാധവിക്കുട്ടി ശശിയുടെ ജീവിതപങ്കാളിയായി.
കരൂർശശിക്ക് കവിത ജീവിതത്തിൽ നിന്നും അന്യമല്ല. കവിത ജീവിതംതന്നെയാണ്.
ശ്രാവസ്തിയിലെ സീത എന്ന ഖണ്ഡകാവ്യം ഏറെ പ്രശംസിക്കപ്പെട്ട ഒന്നാണ്.
എം.ടി അഭിപ്രായപ്പെട്ടതുപോലെ സമൂഹത്തിലെ പൂമരങ്ങളാണ് കവികൾ. ഈ പൂമരം വളരെക്കാലം നമുക്ക് സുഗന്ധവും സൗന്ദര്യവും പകർന്നുതന്നുകൊണ്ട് നിലനിൽക്കും.
ലേഖകന്റെ നമ്പർ: 0471-2450429.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |