പാലാ: 'നിങ്ങൾ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഭർത്താവ് നിങ്ങളെ വിട്ടുപിരിയില്ല' .... യൂടൂബിൽ ഒരു ചികിത്സകന്റെ പരസ്യവാചകമാണിത്. 'സ്ത്രീരോഗ വിദഗ്ധൻ" എന്നവകാശപ്പെട്ട് പാലായിലും ഇത്തരക്കാർ വിലസുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പ് അധികാരികൾ കണ്ണടയ്ക്കുകയാണെന്ന് പരക്കെ ആക്ഷേപമുയരുന്നു.
സ്ത്രീകളുടെ രഹസ്യ രോഗങ്ങൾ മാറ്റുന്നതിൽ വൈദഗ്ധ്യമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ചികിൽസകൻ പേരിനൊപ്പം ഡോക്ടർ എന്നു ചേർക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച രേഖ കാണിക്കാൻ ഇയാൾ തയ്യാറല്ല. പ്രകൃതിചികിത്സാ വിദഗ്ധൻ എന്നറിയപ്പെടുന്ന ഈ ''സ്വയം പ്രഖ്യാപിത ഡോക്ടർ ' പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾക്ക് അലോപ്പതി മരുന്നുകളും നൽകുന്നു. യൂ ടൂബിലെ അവകാശ വാദം കണ്ട് പുലർച്ചെ ആറുമുതൽ തന്നെ ദൂര സ്ഥലങ്ങളിൽ നിന്നെത്തുന്ന രോഗികളുടെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇയാളുടെ ചികിൽസാ കേന്ദ്രത്തിനു മുന്നിൽ . കൊവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ആളുകൾ ഇവിടെ കൂട്ടംകൂടി കാത്തുനിൽക്കുകയാണ്. പുലർച്ചെ 6ന് എത്തുന്നവർക്കും പോലും 10 മണിയോടെയേ 'ഡോക്ടറെ ''കാണാനാവൂ. 500 രൂപയാണ് ഫീസ്. കാത്തിരിക്കാൻ വയ്യാത്തവർ ആയിരം രൂപാ അടച്ചാൽ നേരത്തേ 'കൺസൾട്ടേഷൻ ' അനുവദിക്കും.
തന്റെത് ഒരു പുതിയ ചികിത്സാമാർഗമാണെന്നും മരുന്നു വേണ്ടെന്നും പരസ്യപ്പെടുത്തുന്ന ഈ 'ഡോക്ടർ ' പക്ഷേ രോഗി മടങ്ങാൻ നേരം രണ്ടായിരം മുതൽ ആറായിരം രൂപയുടെ വരെ 'മരുന്നുകൾ ' കെട്ടിയേൽപ്പിക്കുന്നുവെന്നും പരാതിയുണ്ട്. 6 ഡോക്ടർമാർ ഇവിടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഭാര്യ മാത്രമേ ഒപ്പമുള്ളൂ എന്നാണ് ജീവനക്കാർ അറിയിച്ചത്.
ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നെങ്കിലും ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചികിത്സ നിർബാധം തുടരുകയാണ്.
അനുമതി പത്രം ഇല്ല
കേരളത്തിൽ ചികിത്സ നടത്തണമെങ്കിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ (ടി.സി.എം.സി. ) അനുമതി പത്രം വേണമെന്നരിക്കേ ഇതൊന്നുമില്ലാതെയാണ് പാലായിലെ പ്രകൃതിചികിത്സകന്റെ 'ഡോക്ടർ ' വിളയാട്ടം.
'പാലായിലെ വ്യാജ ചികിത്സകനെപ്പറ്റി പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.അടുത്ത ദിവസം ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, കോട്ടയം ഡി. എം. ഒ എന്നിവർക്ക് ഐ. എം. എ വീണ്ടും പരാതി നൽകും'.
- ഡോ. ജോസ് കുരുവിള കോക്കാട്ട്, പ്രസിഡന്റ് ഐ. എം. എ പാലാ യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |