കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത വിഭാഗീയതയും ചേരിപ്പോരും കണ്ണൂർ ജില്ലാ മുസ്ലീംലീഗ് കമ്മിറ്റിയെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. തളിപ്പറമ്പ് നഗരസഭയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റ ഭാഗമായി മുൻസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയും യൂത്ത് ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ്, പ്രവാസി ലീഗ് കമ്മിറ്റികളും ഇതിനകം മരവിപ്പിച്ചു.
ഈ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതുവരെ മേൽപറഞ്ഞ എല്ലാ ഘടകങ്ങളുടെയും പ്രവർത്തനം മരവിപ്പിക്കാൻ മുസ്‌ലിം ലീഗ് ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിക്കുകയായിരുന്നു. തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ജുന്നാ സാധുസംരക്ഷണസമിതിയുമായി മുസ്‌ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് യോഗം വ്യക്തമാക്കി. ആയതിനാൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകരും നേതാക്കളും വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. പലയിടത്തും അഡ്ഹോക്ക് കമ്മിറ്റികൾക്ക് ചുമതല നൽകിയേക്കുമെന്നും സൂചനയുണ്ട്.
എസ്.ടി.യുവിന്റെ വിവിധഘടകങ്ങളെ ഏകോപിപ്പിക്കുവാൻ മുൻസിപ്പൽ തലത്തിൽ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കും. വിഭാഗീയ പ്രവർത്തനം ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന പ്രവർത്തകർ അഡ്മിന്മാരായിട്ടുള്ള എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും അടിയന്തരമായി പിരിച്ചുവിടണമെന്നും അല്ലാത്തവയിൽ നിന്നും മുഴുവൻ പാർട്ടി പ്രവർത്തകരും വിട്ടു നിൽക്കണമെന്നും ജില്ല കമ്മിറ്റി നിർദ്ദേശിച്ചു.
നിരന്തരം ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാർട്ടി പ്രവർത്തകരായ ടി. അബൂബക്കർ, റിയാസ് നെച്ചോളി എന്നിവരെ മുസ്ലിംലീഗിൽ നിന്നും പുറത്താക്കാനും യോഗം സംസ്ഥാന പ്രസിഡന്റിനോട് ശുപാർശ ചെയ്തു. സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിന് വേണ്ടി ഇപ്പോൾ പാർട്ടിയുടെ വിവിധഘടകങ്ങളിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുന്ന മുഴുവൻ ജനപ്രതിനിധികളോടും തൽസ്ഥാനങ്ങൾ രാജിവയ്ക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്.
യോഗത്തിൽ ജില്ല പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്ദുൽ ഖാദർ മൗലവി, അബ്ദുറഹ്മാൻ കല്ലായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.
ചർച്ചയായി കെ.എം. ഷാജിയുടെ അസാന്നിദ്ധ്യവും
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം കെ.എം. ഷാജിയുടെ ജില്ലയിലെ അസാന്നിദ്ധ്യവും യോഗത്തിൽ ചർച്ചയായി. തിരഞ്ഞെടുപ്പ് തോൽവി കൊണ്ട് മാത്രം ഒളിച്ചോടേണ്ട ആവശ്യമില്ലെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |