കണ്ണൂർ: ആറളം ഫാം ആദിവാസി ഭവനനിർമ്മാണ പദ്ധതിയിലെ ഉദ്യോഗസ്ഥ -കോൺട്രാക്ടർ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നതടക്കമുള്ള ആവശ്യവുമായി വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ ഇന്ന് ധർണ നടത്തും.
ആറളം ഫാമിൽ മൂന്നു ഘട്ടങ്ങളിലായി നടന്ന ഭൂവിതരണത്തിൽ മൂവായിരത്തോളം ആദിവാസികൾക്ക് മാത്രമാണ് ഭൂമി നൽകിയത്. ഇതിൽ ആയിരത്തിൽപരം കുടുംബങ്ങൾക്ക് ലഭിച്ച ഭൂമി കൃഷിയോഗ്യവും വാസയോഗ്യവുമല്ല. ഈ ഭൂമി ഉപേക്ഷിച്ച് ആദിവാസികൾ തിരിച്ച് പഴയ കോളനികളിലേക്ക് പോകുകയും ചെയ്തു. നിലവിൽ ഈ ഭൂമി ഭരണകക്ഷി ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് അനർഹരെ താമസിപ്പിക്കുന്നതായും വിവിധ സംഘടനാനേതാക്കൾ ആരോപിച്ചു.
ഏഴായിരത്തിൽപരം കുടുംബങ്ങളാണ് ഭൂമിക്ക് അപേക്ഷ നൽകിയത്. ഇതിനു പുറമെ 2007ന് ശേഷം പുതുതായി കുടുംബങ്ങളായവർ ഉൾപ്പെടെ പതിനായിരത്തിലേറെപ്പേർ കണ്ണൂർ ജില്ലയിൽ മാത്രം ആറളം ഫാം ഭൂമിക്ക് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്.
വീട് നിർമ്മിക്കാൻ 6 ലക്ഷം:
ചിലവിടുന്നത് പകുതി
ആദിവാസി ഭവനനിർമ്മാണ പദ്ധതിയിൽ പുറത്തുനിന്നുള്ള കോൺട്രാക്ടർമാർ ആദിവാസികളെ മുൻനിർത്തി കരാർ ഒപ്പ് വെച്ച് രണ്ടായിരത്തിലേറെ വീടുകളാണ് നിർമ്മിച്ചിട്ടുള്ളത്. ആറുലക്ഷം രൂപ ഒരു വീടിന് സർക്കാർ നൽകുമ്പോൾ പകുതി തുക പോലും ഇവർ ചെലവഴിക്കുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു.
വർഷങ്ങളായി ട്രൈബൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയിൽ കോൺട്രാക്ടർമാർ നടത്തുന്ന വെട്ടിപ്പിന്റെ പങ്കുപറ്റുന്നവർ ആദിവാസി ഗുണഭോക്താക്കൾ നേരിട്ട് വീട് നിർമ്മാണം നടത്തുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ്. സ്വന്തമായി വീടുപണി നടത്തുന്നവർക്ക് മാസങ്ങളോളം ഫണ്ട് നൽകാതെ ബുദ്ധിമുട്ടിക്കുകയാണെന്നും ആദിവാസി ഗോത്രമഹാസഭ കൺവീനർ എം. ഗീതാനന്ദൻ, ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ, പി.കെ. കരുണാകരൻ, പി.ടി. കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മറ്റ് ആവശ്യങ്ങൾ
ആറളം ഫാം ആദിവാസി ഭൂമി പിടിച്ചെടുത്തുള്ള ടൂറിസം പദ്ധതി ഉപേക്ഷിക്കണം
ഫാം ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |