കാഞ്ഞങ്ങാട്: ഹോസ്ദുർഗിലെ സ്വകാര്യലാബിൽ നിന്നുള്ള ആർ.ടി.പി.സി.ആർ പരിശോധനാഫലം അടിക്കടി തെറ്റുന്നത് ഗൾഫ് യാത്രികരടക്കമുള്ളവർക്ക് ദുരിതമാകുന്നു. പോസിറ്റീവ് രേഖപ്പെടുത്തിയവർ ഒന്നിലധികം ലാബുകളിൽ പരിശോധിച്ചപ്പോൾ നെഗറ്റീവായ അനുഭവം അറിയിച്ചപ്പോൾ നിയമപ്രശ്നം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയാണ് അധികൃതർ ചെയ്തതെന്ന് പരിശോധനയ്ക്കിരയായ ഒരു വ്യക്തി വെളിപ്പെടുത്തി.
ഗൾഫിലേക്ക് പോകാൻ ഹോസ്ദുർഗിലുള്ള ലാബിൽ 23ന് രാവിലെ പത്തിന് പരിശോധനയ്ക്ക് ചെന്ന ഒരാളുടെ അനുഭവം ഇത്തരത്തിലുള്ളതാണ്. ഉച്ചയ്ക്ക് മൂന്നു മണിയോടെ പോസറ്റീവ് ആണെന്ന റിസൾട്ട് ലഭിച്ചു. സംശയം തോന്നിയ യുവാവ് നഗരത്തിലെ മറ്റൊരു ലാബിൽ ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു. പിന്നാലെ ആർ.ടി.പി.സി.ആർ ചെയ്യാൻ സാമ്പിൾ നൽകുകയും ചെയ്തു. ഫലം ലഭിക്കേണ്ടുന്ന ദിവസം ഉച്ചയ്ക്ക് വിമാനം കയറേണ്ട യുവാവ് ആന്റിജൻ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ എയർപോർട്ടിന് സമീപമെത്തി. രാവിലെ ആർ.ടി.പി.സി.ആർ ഫലം വന്നപ്പോൾ നെഗറ്റീവാണ് രേഖപ്പെടുത്തിയത്. ഇതിന്റെ പ്രിന്റ് ഔട്ടും എടുത്ത് കാലിക്കറ്റ് എയർപോർട്ടിൽ എത്തി റാപ്പിഡ് പി.സി.ആർ ചെയ്തപ്പോഴും ഫലം നെഗറ്റീവായിരുന്നു. ഗൾഫിൽ ഇറങ്ങി എയർപോർട്ടിൽ പി.സി.ആർ ടെസ്റ്റ് നടത്തിയപ്പോഴും റിസൾട്ട് നെഗറ്റീവാണ് രേഖപ്പെടുത്തിയത്.
പ്രവാസി യുവാവിന്റെ ബന്ധുക്കൾ ലാബിലെത്തി റിപ്പോർട്ടിലെ മറിമായം ശ്രദ്ധയിൽപെടുത്തിയപ്പോൾ റിസൾട്ട് ലഭിക്കുന്നതിന് മുമ്പ് മറ്റൊരിടത്ത് ടെസ്റ്റ് ചെയ്യാൻ പോയതിലെ നിയമതടസം ചൂണ്ടിക്കാട്ടി ലാബ് അധികൃതർ ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. നേരത്തെയും ഇതേ ലാബിൽ നിന്ന് തെറ്റായ ഫലം നൽകി ആളുകളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ട അനുഭവങ്ങളുണ്ടായതായി ആരോപണമുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |