കണ്ണൂർ: ചക്കരക്കല്ലിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽതള്ളിയ സംഭവത്തിൽ മുഖ്യ പ്രതി ഷുക്കൂർ ഇപ്പോഴും കാണാമറയത്തുതന്നെ. വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് സംഭവത്തിൽ അറസ്റ്രിലായ പ്രജീഷിന്റെ സുഹൃത്ത് പ്രശാന്ത് പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കൊല നടത്തുകയെന്ന ആസൂത്രണത്തോടെ യുവാവിനെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. കൊല്ലപ്പെട്ട പ്രജീഷിന്റെ തലയിൽ പത്തോളം മുറിവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മാരകായുധം ഉപയോഗിച്ചാണ് തലയ്ക്ക് അടിച്ചത്. അടിയിൽ സംഭവിച്ച ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും നാലു ലക്ഷം രൂപ വിലവരുന്ന തേക്കുമര ഉരുപ്പടികൾ മോഷ്ടിച്ച സംഭവത്തിൽ പിടിലായ പ്രശാന്ത്, ഷുക്കൂർ, കൊല്ലപ്പെട്ട പ്രജീഷ് എന്നിവരെ ചക്കരക്കൽ പൊലീസ് പിടികൂടിയിരുന്നു. പ്രജീഷാണ് മോഷണ വിവരം പൊലീസിനോട് പറഞ്ഞതെന്ന വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. കേസിലെ മുഖ്യപ്രതി സംസ്ഥാനം വിട്ടു എന്ന് പൊലീസ് പറയുന്ന മിടാവിലോട്ട് കൊല്ലറോത്ത് ഹൗസിൽ അബ്ദുൾ ഷുക്കൂർ(43) ആണ്. മറ്രൊരു പ്രതിയായ പൊതുവാച്ചേരി മാകുന്നത്ത് വീട്ടിൽ എ. റിയാസ് (36) ഉം ഒളിവിലാണ്. ഇരുവരും മംഗലൂരുവിൽ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. മൊബൈൽ ടവർ ലൊക്കേഷൻ നീരീക്ഷിച്ചതനുസരിച്ചാണ് ഈ വിവരം ലഭിച്ചത്. കാണാതായ 19ന് പ്രശാന്തൻ മറ്റുപ്രതികളുടെ നിർദേശപ്രകാരം പ്രജീഷിനെ കൂട്ടി മദ്യപിക്കാനായി കുട്ടിക്കുന്നുമ്മലിലെത്തിക്കുകയായിരുന്നു. മദ്യലഹരിയിൽ, താനാണ് വിവരം പൊലീസിനോട് പറഞ്ഞതെന്ന് പ്രജീഷിന്റെ കുറ്റസമ്മതമാണ് കൊലയിൽ കലാശിച്ചത്. റിമാൻഡിലുള്ള പ്രശാന്തിനെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനും കസ്റ്റഡിയിൽ ലഭിക്കുന്നതിന് വേണ്ടി നടപടികൾ പൊലീസ് തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |