ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ അങ്ങേയറ്റം സങ്കീർണമാണെന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും പാർലമെന്റിലെ സഭാ നേതാക്കളുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശദീകരിച്ചു. അതേസമയം അഫ്ഗാനിസ്ഥാനിലെ മാറ്റം നേരത്തെ അറിയുന്നതിൽ ഇന്ത്യയ്ക്ക് പിഴവുണ്ടായെന്ന് യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
അഫ്ഗാനിലെ സ്ഥിതിഗതികൾ മറ്റ് ലോക രാജ്യങ്ങളെപ്പോലെ ഇന്ത്യയും സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. കാര്യങ്ങൾ സാധാരണ നിലയിലാകുന്നതോടെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും. അതുവരെ എല്ലാവരും ക്ഷമിക്കണം. താലിബാനിൽ പല വിഭാഗങ്ങളുള്ളതിനാൽ മുൻധാരണകളൊന്നും പാലിക്കുന്നില്ല. അഫ്ഗാനിൽ കേന്ദ്രസർക്കാർ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളും വെളിപ്പെടുത്തി. അഫ്ഗാൻ സർക്കാരിലെ ചിലരെ രക്ഷിച്ചെന്ന് പറഞ്ഞെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. അഫ്ഗാൻ വനിതാ എം.പിയെ ഇന്ത്യ തിരിച്ചയച്ച സംഭവം ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവാണെന്ന് പറഞ്ഞ മന്ത്രി ഖേദം പ്രകടിപ്പിച്ചു.
മൂന്നര മണിക്കൂർ നീണ്ട യോഗത്തിൽ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, സഹമന്ത്രി വി.മുരളീധരൻ എന്നിവരും 31 പാർട്ടികളെ പ്രതിനിധീകരിച്ച് 37 നേതാക്കളും പങ്കെടുത്തു.
ഒാപ്പറേഷൻ ദേവീ ശക്തിയിൽ കൊണ്ടുവന്നത് 565 പേരെ
അഫ്ഗാനിൽ നടത്തുന്ന ഒാപ്പറേഷൻ ദേവീശക്തിക്ക് കീഴിൽ ഇതുവരെ ആറ് വിമാനങ്ങളിലായി 173 എംബസി ജീവനക്കാരും 263 ഇന്ത്യൻ പൗരൻമാരും സിക്ക്-ഹിന്ദു വംശജരായ 112 അഫ്ഗാൻ പൗരൻമാരും 15 മറ്റ് രാജ്യങ്ങളിലെ പൗരൻമാരും അടക്കം 565പേരെ ഒഴിപ്പിച്ചു.
വിമർശിച്ച് പ്രതിപക്ഷം
അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിട്ടും ഇന്ത്യ എന്തുകൊണ്ട് തയാറെടുത്തില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി), ബിനോയ് വിശ്വം (സി.പി.ഐ), നടരാജൻ (സി.പി.എം) എന്നിവർ ചോദിച്ചു. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യവും പ്രതിപക്ഷം ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |