ന്യൂഡൽഹി: രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കാനായി പുതുക്കിയ ഡ്രോൺ പറത്തൽ ചട്ടം നിലവിൽ വന്നു. മാർച്ച് 21ന് ഇറക്കിയ കരട് നയത്തിൽ നിയന്ത്രണങ്ങൾ കൂടുതലാണെന്ന അഭിപ്രായം കണക്കിലെടുത്താണ് ഭേദഗതി.
ജൂണിൽ ജമ്മു വ്യോമത്താവളത്തിൽ ഭീകരർ ഡ്രോണിന്റെ സഹായത്തോടെ ബോംബ് സ്ഫോടനം നടത്തിയതോടെയാണ് നയത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിയത്.
ടേക്ക് ഓഫിന് അനുമതി നിർബന്ധമാക്കൽ (എൻ.പി.എൻ.ടി), തത്സമയ ട്രാക്കിംഗ് ബീക്കൺ, ജിയോ-ഫെൻസിംഗ് തുടങ്ങിയ സുരക്ഷാനിയന്ത്രണങ്ങൾ വൈകാതെ വരും. വ്യവസായ മേഖലയ്ക്ക് ആറ് മാസം സാവകാശം നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
നയത്തിലെ പ്രധാന വ്യവസ്ഥകൾ:
ഏകജാലക ഓൺലൈൻ സംവിധാനം
ഏകജാലക ഓൺലൈൻ സംവിധാനമായി സിവിൽ വ്യോമയാന ഡയറക്ടറേറ്റിന് കീഴിൽ ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്ഫോം.
പൈലറ്റ് ലൈസൻസ് ആവശ്യമില്ലാത്തവ:
- വാണിജ്യേതര ഉപയോഗത്തിനുള്ള മൈക്രോ ഡ്രോൺ,
- നാനോ ഡ്രോൺ,
- ഗവേഷണവികസന സ്ഥാപനങ്ങൾക്കുള്ള ഡ്രോണുകൾ
ഡ്രോൺ രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവയ്ക്ക് സുരക്ഷാ അനുമതി ആവശ്യമില്ല.
ഡ്രോൺ പരിശീലനവും പരിശോധനയും നടത്തേണ്ടത് ഡി.ജി.സി.എയുടെ മേൽനോട്ടത്തിലുള്ള അംഗീകൃത പരിശീലന കേന്ദ്രങ്ങൾ. പൈലറ്റ് ലൈസൻസുകൾ ഓൺലൈനിൽ.
ഡ്രോൺ അനുമതി ഫോമുകളുടെ എണ്ണം 25 ൽ നിന്ന് 5 ആയി കുറച്ചു.
72 തരം ഫീസുകൾ ലയിപ്പിച്ച് 4 ആക്കി.
തിരിച്ചറിയൽ നമ്പർ
2021 നവംബർ 30-നോ അതിനു മുമ്പോ ഇന്ത്യയിൽ നിലവിലുള്ള ഡ്രോണുകൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോംവഴി നൽകും.
ചട്ടങ്ങൾ പാലിക്കാത്തവർക്കുള്ള പിഴ ഒരു ലക്ഷം രൂപ.
വിശദാംശങ്ങൾക്ക് ലിങ്ക്: https://www.civilaviation.gov.in/en/ministry-documents/rules
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |