കോലഞ്ചേരി: കുവിയുടെ പൊന്നുമക്കൾ ഇനി മൂന്ന് പൊലീസുകാരുടെ അരുമകൾ. കഴിഞ്ഞ വർഷം മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ച മൂന്നു വയസുകാരി ധനുഷ്കയുടെ പ്രിയങ്കരിയായിരുന്നു കുവിയെന്ന നായ. ധനുഷ്കയുടെ മൃതദേഹം കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് കണ്ടെടുക്കാൻ സഹായിച്ച കുവി കേരളത്തിന്റെ വേദനയായി. ദുരന്തശേഷം പൊലീസ് ഏറ്റെടുത്ത കുവിക്ക് പിറന്ന കുഞ്ഞുങ്ങളെയാണ് മൂന്നുപേർ സ്വീകരിച്ചത്.
ദുരന്തശേഷം ഇടുക്കി ജില്ലാ പൊലീസ് കുവിയെ ഏറ്റെടുത്തു. ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രെയിനർ അജിത്ത് മാധവനായിരുന്നു സംരക്ഷകൻ. എട്ട് മാസം കഴിഞ്ഞപ്പോൾ പെട്ടിമുടിയിലെ പളനിയമ്മ കുവിയെ തിരികെ വാങ്ങി. ഇവർ പിന്നീട് ബുദ്ധിമുട്ട് പറഞ്ഞപ്പോൾ കൊച്ചി സിറ്റി പൊലീസ് ഉദ്യോഗസ്ഥനായ പി.എസ്. രഘു നിയമപരമായി കുവിയുടെ സംരക്ഷണം അജിത് മാധവനെ തിരികെ ഏൽപ്പിച്ചു. മൂന്നാറിൽ നിന്ന് അജിത്തിന്റെ ചേർത്തലയിലെ കൃഷ്ണകൃപ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഗർഭിണിയായിരുന്നു ഒന്നേമുക്കാൽ വയസുള്ള കുവി. ജൂലായ് 13 ന് പ്രസവിച്ചു. കുഞ്ഞുങ്ങൾക്കായി രഘുവിനെയും അജിത്തിനെയും സമീപിച്ചത് നൂറുകണക്കിന് പേരാണ്.
ഇവരിൽ നിന്ന് തിരഞ്ഞെടുത്തതാണ് മൂന്നുപേരെയും. മൂന്നു വീടുകളിലും നേരിട്ടെത്തി സാഹചര്യങ്ങൾ പഠിച്ച ശേഷമാണ് നായക്കുട്ടികളെ കൈമാറിയത്. ഇവരെല്ലാം തെരുവിൽ നിന്ന് നായ്ക്കുഞ്ഞുങ്ങളെ എടുത്ത് വളർത്തുകയും വിദേശ ബ്രീഡുകളെയടക്കം സംരക്ഷിച്ച് പോരുന്നവരുമാണ്.
എറണാകുളം കണ്ണമാലി സ്റ്റേഷനിലെ എ.എസ്.ഐ രാജഗോപാലാണ് ആൺകുഞ്ഞിന്റെ ഉടമ. പേരുമിട്ടു, ജാക്കി. കോട്ടയം രാമപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത്നായർ സഹോദരനും സിനിമാ, സീരിയൽ നടനുമായ മനോജ് പണിക്കർക്ക് വേണ്ടിയാണ് ഒന്നിനെ സ്വന്തമാക്കി കിവിയെന്ന് പേരും നൽകിയത്.
കാസർകോട് നീലിശ്വരത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥനായ ഓമനക്കുട്ടൻ കുഞ്ഞിനെ ഏറ്റുവാങ്ങാൻ ചേർത്തലയിൽ നേരിട്ടെത്തി. കുവിയുടെ കൂട്ടുകാരി ധനുഷ്കയുടെ ഓർമ്മയ്ക്കായി ധനുവെന്നാണ് ഇവൾക്കിനി പേര്.
മൂവരും പലവട്ടമെത്തി കുവിയും കുഞ്ഞുങ്ങളുമായി ഇടപെട്ടിരുന്നു. അതുകൊണ്ടാകാം കുഞ്ഞുങ്ങളെ കൊണ്ടുപോയപ്പോഴും കുവി പ്രശ്നമൊന്നും ഉണ്ടാക്കിയില്ല.
ഇവയെ വീട്ടിൽ തന്നെ വളർത്തണമെന്നായിരുന്നു അജിത്തിന്റെ പിതാവ് മാധവന്റെ നിലപാട്. പലവട്ടം സംസാരിച്ചാണ് സമ്മതിപ്പിച്ചതെന്ന് അജിത്ത് പറഞ്ഞു.
കുഞ്ഞുങ്ങൾക്കായി ഒരുപാട് പേർ സമീപിച്ചു. ഉന്നതങ്ങളിൽ നിന്ന് സമ്മർദമുണ്ടായി. എങ്കിലും ബോദ്ധ്യപ്പെട്ട മൂവർക്കുമാണ് നൽകിയത്.
അജിത്ത് മാധവൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |