കോട്ടയം: ഇടുക്കി ശാന്തൻപാറ പൂപ്പാറ ചുണ്ടലിൽ വാടക വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ ശാന്തൻപാറ സി.ഐ. അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. അണക്കര എട്ടാംമൈൽ സ്വദേശി പ്രകാശ് (49) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം വീടിനകത്ത് കണ്ടെത്തിയത്. എട്ടാംമൈൽ സ്വദേശിയായ മണിയാണ് (40) മരിച്ചത്. മദ്യലഹരിയിലുണ്ടായ അടിപിടിയെ തുടർന്ന് സുഹൃത്തിനെ വിറക് കമ്പിന് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് മാസമായി അവിടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ പണിക്കൂലി വീതം വയ്ക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. തുടർന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിറക് കമ്പ് കൊണ്ടുള്ള അടിയേറ്റ് മണിയുടെ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റിരുന്നു. ഫോൺ ഉപയോഗിക്കാത്ത പ്രതി പോകാൻ സാദ്ധ്യതയുള്ള തമിഴ്നാട്ടിലെ ബന്ധുവീടുകളെക്കുറിച്ച് പൊലീസ് ആദ്യം തന്നെ വിവരം ശേഖരിച്ചു. തുടർന്ന് ഈ സ്ഥലങ്ങൾ പ്രത്യേക
സ്ക്വാഡ് നിരീക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ഗൂഡല്ലൂരിലെ ബന്ധുവീടിന് സമീപത്തു നിന്ന് പ്രതിയെ പിടികൂടിയത്. മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |