SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.37 AM IST

നിരീക്ഷണ കാമറകൾ 'നിരീക്ഷിക്കാ'ൻ ആളില്ല!

v

ചാത്തന്നൂർ പഞ്ചായത്തിലെ നിരീക്ഷണ കാമറകൾ കണ്ണടച്ചു

ചാത്തന്നൂർ: സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി ചാത്തന്നൂരിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ കണ്ണടച്ചിട്ട് ഒന്നര വർഷം! മോഷണവും മാലപൊട്ടിക്കലും അപകടമുണ്ടാക്കുന്ന വാഹനങ്ങൾ നിറുത്താതെ പോകുന്നതുമെല്ലാം തുടർക്കഥയായിട്ടും കാമറ പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ മാത്രം തീരുമാനമാവുന്നില്ല. കേസുകളിൽ പ്രതികളെപ്പറ്റിയുള്ള സൂചനയ്ക്ക് പൊലീസിനെ സഹായിക്കുന്നത് സ്വകാര്യ വ്യക്തികൾ സ്ഥാപിച്ചിട്ടുള്ള കാമറകളാണ്.

എം.എൽ.എ ഫണ്ടും ബ്ളോക്ക് പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ച് സ്ഥാപിച്ച കാമറകളാണ് കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങളായി നിൽക്കുന്നത്. കാരംകോട് കുരിശും മൂട് ജംഗ്ഷനു സമീപത്തും ഇത്തിക്കര കൊച്ചുപാലത്തിലുമായി അഞ്ചു കാമറകളാണ് കണ്ണടച്ചത്. തിരുമുക്ക്, പാലമുക്ക് എന്നിവിടങ്ങളിൽ രണ്ടു വീതവും കാരംകോട്ട് മൂന്നെണ്ണവും പ്രവർത്തനരഹിതമായി. ശീമാട്ടി ജംഗ്ഷനിലെ കാമറയിൽ റെക്കോർഡിംഗ് സംവിധാനം പ്രവർത്തിക്കുന്നില്ല. ലൈവ് കാണാനാകുമെങ്കിലും മോണിട്ടർ സംവിധാനമില്ലാത്തതിനാൽ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്നതാണ് അവസ്ഥ.

ചാത്തന്നൂർ ജംഗ്ഷനിൽ സബ്ട്രഷറിക്കു മുന്നിൽ കാമറകൾ മൂന്നെണ്ണമാണ്. എന്നാൽ ഇത് മാസങ്ങളോളം പ്രവർത്തിപ്പിച്ചതിന്റെ വൈദ്യുതി ബിൽ കുടിശ്ശിക ആയതോടെ കെ.എസ്.ഇ.ബി. വൈദ്യുതി വിഛേദിച്ചു. അങ്ങനെ അതും സ്വാഹ!

സഹായിച്ചവർ സഹികെട്ടു

കാമറകളും അനുബന്ധ സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി സമീപത്തെ വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആണ് ലഭ്യമാക്കിയിരുന്നത്. വൈദ്യുതിച്ചാർജ് ഇനത്തിൽ ഇത് വലിയ ബാദ്ധ്യത ആയതോടെ പലരും വൈദ്യുതി നൽകാതായി.

സുരക്ഷിത ചാത്തന്നൂർ എന്ന് കൊട്ടിഘോഷിച്ച പദ്ധതി ലക്ഷങ്ങൾ തുലച്ചതു മാത്രം മിച്ചം.

ദുരവസ്ഥ

 കാമറകൾ സ്ഥാപിച്ചത് 2019 ഡിസംബറിൽ

 മുഴുവനും പ്രവർത്തിച്ചത്: കഷ്ടിച്ച് 4 മാസം

 ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരെണ്ണം

........................................

 100: മണ്ഡലത്തിൽ ആകെ സ്ഥാപിച്ച കാമറകൾ

 20: ചാത്തന്നൂർ പഞ്ചായത്തിലെ കാമറകൾ

 ₹ 61 ലക്ഷം: ആകെ ചെലവായ തുക


.....................................

ജി.എസ്.ജയലാൽ എം.എൽ.യുടെ ഫണ്ടിൽ നിന്നാണ് കാമറകൾ സ്ഥാപിച്ചത്. പ്രവർത്തനരഹിതമായ കാമറകൾ നന്നാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.എൽ.എയോട് ആവശ്യപ്പെടും. കാമറയുടെ ഉത്തരവാദിത്തം നിലവിൽ ഗ്രാമപഞ്ചായത്തിനല്ലെങ്കിലും പഞ്ചായത്തിനെ ഏൽപ്പിച്ചാൽ നന്നാക്കുന്നതിനെക്കുറിച്ച് ആലോചിക്കും

ടി.ദിജു, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, LOCAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.