പത്തനംതിട്ട: കേരളത്തിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച ആയിരക്കണക്കിനു പ്രവാസികളുടെ മടക്കയാത്ര വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകത മൂലം തടസപ്പെടുന്നുവെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർ അലംഭാവം കാട്ടുന്നതായും പ്രവാസികൾ.
കൊവിഡ് പ്രതിരോധ വാക്‌സിൻ രണ്ടു ഡോസ് സ്വീകരിച്ചിട്ടും കേന്ദ്ര സർക്കാർ പോർട്ടലിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രവാസികളുടെ മടക്കയാത്രയാണ് തടസപ്പെട്ടിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് യാത്ര ആവശ്യത്തിലേക്ക് 28 ദിവസങ്ങൾക്കുശേഷം പ്രത്യേക അനുമതിയിൽ വാക്‌സിനെടുത്തവരാണ് പ്രതിസന്ധിയിലായത്. ഇവർക്ക് സംസ്ഥാന സർക്കാരിന്റെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഈ സർട്ടിഫിക്കറ്റ് വിദേശരാജ്യങ്ങൾ അംഗീകരിക്കാത്തതിനാൽ മടക്കയാത്ര സാദ്ധ്യമല്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് പ്രവാസികൾ പറഞ്ഞു. സംസ്ഥാനത്ത് ഒരുലക്ഷത്തിനടുത്ത് പ്രവാസികൾ ഇത്തരത്തിൽ യാത്ര മുടങ്ങിയവരായുണ്ട്. മെയ് 15 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഈ ദുരവസ്ഥ. കേന്ദ്ര സർക്കാർ പോർട്ടലിൽ കൃത്യമായി വാക്‌സിനേഷൻ വിവരങ്ങൾ നൽകാതിരുന്നതുമൂലമാണ് സർട്ടിഫിക്കറ്റ് ലഭിക്കാതെ പോയതെന്നു പറയുന്നു. വിവിധ സർക്കാർ ഏജൻസികൾ ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണെന്നും പ്രവാസികളായ നെബു ജോർജ് അടൂർ, ഫിലിപ്പ് മാത്യു, വത്സമ്മ അശോകൻ, റെന്നി എന്നിവർ ചൂണ്ടിക്കാട്ടി.
ഇതരസംസ്ഥാനക്കാർക്ക് വാക്‌സിനേഷൻ നാളെ
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും തൊഴിൽ വകുപ്പിന്റേയും നേതൃത്വത്തിൽ ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി നാളെ രാവിലെ ഒൻപതു മുതൽ വാക്‌സിനേഷൻ ക്യാമ്പ് നടത്തും. പന്തളം ചിത്രാ ഹോസ്പിറ്റൽ (ഫോൺ : 8547655377), തിരുവല്ല കാവുംഭാഗം ഗവ. യുപിഎസ് (8547655375), കോഴഞ്ചേരി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയം (8547655373), മല്ലപ്പള്ളി ഓർത്തഡോക്‌സ് ബഥനി വലിയപള്ളി പാരീഷ്ഹാൾ (8547655376), റാന്നി പഴവങ്ങാടി വൈ.എം.സി.എ ഹാൾ (8547655374), ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ (8547655374) എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ ക്യാമ്പ്. കോൺട്രാക്ടർമാർ, കെട്ടിട ഉടമകൾ, വ്യാപാരി വ്യവസായികൾ എന്നിവർ അതിഥി തൊഴിലാളികളെ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് മൊബൈൽഫോൺ, ആധാർകാർഡ് എന്നിവ സഹിതം ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |