ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഉപദേശകരെ ആവശ്യമെങ്കിൽ മാറ്റുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു. ജമ്മുകാശ്‌മീർ പാകിസ്ഥാൻ വിഷയങ്ങളിൽ സിദ്ദുവിന്റെ ഉപദേശകരുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണിത്.
ജമ്മുകാശ്മീർ കാശ്മീരികളുടേതാണെന്നായിരുന്നു സിദ്ദുവിന്റെ ഉപദേശകനായ മാൽവീന്ദർ സിംഗ് മാലിയുടെ പരാമർശം. മറ്റൊരു ഉപദേശകനായ പ്യാരിലാൽ ഗാർഗെയുടെ പാകിസ്ഥാൻ പരമാർശവും വിവാദമായിരുന്നു.
വിവാദവിഷയങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളൊഴിവാക്കാൻ സിദ്ദു ഉപദേശകരോട് പറയണമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗും ആവശ്യപ്പെട്ടിരുന്നു.
ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായിട്ടാണ് കോൺഗ്രസ് കാണുന്നതെന്നും നേതാക്കളുടെ ഭാഗത്ത് നിന്നുള്ള വിവാദ പരാമർശങ്ങൾ പാർട്ടിയുടെ നയമായി കാണരുതെന്നും റാവത്ത് പറഞ്ഞു.
സിദ്ദുവിന്റെ ഉപദേശകരെ കോൺഗ്രസ് നിയോഗിച്ചതല്ല. ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നവരെ ആവശ്യമെങ്കിൽ തത്സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യപ്പെടുമെന്നും റാവത്ത് പറഞ്ഞു.
2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് നയിക്കുമെന്നും റാവത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |