മുംബയ്: 'കരണത്തടി' പരാമർശത്തിൽ കേന്ദ്രമന്ത്രി നാരായണ റാണയെ അറസ്റ്റ് ചെയ്തതിന് പകരമായി, മൂന്നുവർഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ കേസെടുക്കാൻ നീക്കം. ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, യുവസേന നേതാവ് വരുൺ സർദേശായി എന്നിവർക്കെതിരെ മൂന്നു പരാതികളാണ് ബി.ജെ.പി നേതാക്കൾ നാസിക് പൊലീസിൽ നൽകിയത്.
2018ലെ പ്രസംഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന ഉദ്ധവിന്റെ പരമാർശമാണ് പരാതിക്കാധാരം.
യോഗി ആദിത്യനാഥ് ശിവജിയുടെ പ്രതിമയിൽ ചെരുപ്പ് ധരിച്ചുകൊണ്ട് ഹാരാർപ്പണം നടത്തിയതിനെതിരെയായിരുന്നു പരാമർശം. ചെരുപ്പിട്ടുകൊണ്ട് ഹാരാർപ്പണം നടത്തിയ ആളെ ചെരിപ്പുകൊണ്ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി.
രണ്ടാമത്തെ പരാതി ഉദ്ധവിന്റെ ഭാര്യയും ശിവസേന മുഖപത്രമായ സാമ്നയുടെ പത്രാധിപരുമായ രശ്മി താക്കറെയ്ക്കെതിരെയാണ്. നാരായൺ റാണെയ്ക്കെതിരെ സാമ്‌നയിൽ വന്ന ലേഖനത്തിൽ മോശം പരാമർശം നടത്തിയെന്നാരോപിച്ചാണിത്.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ പരാമർശത്തിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |