കൊച്ചി: ലഹരിമരുന്ന് പിടിച്ചെടുത്ത കേസ് അട്ടിമറിച്ച സംഭവത്തിൽ അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കേസ് രജിസ്റ്റർ ചെയ്തതിലും മഹസർ എഴുതിയതിലും വീഴ്ച വരുത്തിയ സ്‌പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ശങ്കറിനെ സസ്‌പെൻഡ് ചെയ്തു.
എറണാകുളം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വിനോജിനെ കാസർകോട്ടേയ്ക്കു സ്ഥലം മാറ്റി. സ്‌പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർക്കു കീഴിലുള്ള പ്രിവന്റിവ് ഉദ്യോഗസ്ഥരായ കെ.എസ് പ്രമോദിനെ മലപ്പുറത്തേയ്ക്കും എം.എസ്.ശിവകുമാറിനെ ആലപ്പുഴയിലേയ്ക്കും ഷിബു.എം.എയെ തൃശൂരിലേയ്ക്കുമാണ് സ്ഥലം മാറ്റിയത്.
അഡീഷണൽ എക്‌സൈസ് കമ്മിഷണർ എ. അബ്ദുൾ റാഷി നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എക്‌സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണനാണു നടപടിയെടുത്തത്.
കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നു കോടികളുടെ ലഹരിമരുന്നു പിടികൂടിയ കേസ് അട്ടിമറിക്കാൻ എക്‌സൈസ് സംഘം ശ്രമിച്ചെന്ന ആരോപണമാണ് നടപടിയിലെത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച സംഭവിച്ചെന്നാണ് അഡീഷണൽ എക്‌സൈസ് കമ്മിഷണറുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി അറിയിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് കുറച്ചുകാട്ടിയെന്നും പിടികൂടിയ യുവതി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്നുമാണ് ആരോപണം. ഫ്‌ളാറ്റിൽ നിന്ന് പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ രേഖപ്പെടുത്തി വനം വകുപ്പിന് കൈമാറിയില്ല. മൊബൈൽ ഫോണുകൾ, രണ്ട് റോട്ട്‌വീലർ നായകൾ, കണ്ടെത്തിയ പണം എന്നിവയും മഹസറിൽ രേഖപ്പെടുത്തിയില്ല. 11 കോടി രൂപയുടെ മയക്കുമരുന്നാണ് 24ന് എക്‌സൈസ് പിടികൂടിയത്.
കാക്കനാട് ലഹരി മരുന്ന് കേസ് : പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ എക്‌സൈസ്
കൊച്ചി: കാക്കനാട് ഫ്‌ളാറ്റിൽ നിന്ന് ലഹരി മരുന്ന് പിടികൂടിയ കേസിൽ പ്രതികളായ കോഴിക്കോട് സ്വദേശികൾ മുഹമ്മദ് ഫവാസ്, ശ്രീമോൻ,ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരെ സെപ്തംബർ ഒന്നു വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി.കോടതി ഇന്ന് അപേക്ഷ പരിഗണിക്കും.
കാക്കനാട് ഫ്‌ളാറ്റിൽ നിന്ന് എം.ഡി.എം.എ വിഭാഗത്തിലുള്ള ലഹരിമരുന്നു പിടികൂടിയ കേസിന്റെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടർന്ന് ജില്ലാ എക്‌സൈസ് യൂണിറ്റിൽ നിന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നേരത്തേ, എക്‌സൈസ് സംഘം പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം മറ്റൊരു വിഭാഗത്തിനു കൈമാറിയ സാഹചര്യത്തിൽ ഇൗ അപേക്ഷ അസാധുവായിരുന്നു. തുടർന്നാണ്, എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം പുതിയ അപേക്ഷ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |