കൊല്ലം: ഉത്രയുടെ ശരീരത്തിന്റെ ഡെമ്മിയിൽ മൂർഖൻ പാമ്പിനെ കുടഞ്ഞിട്ടും പിന്നീട് പ്രകോപിപ്പിച്ചും നടത്തിയ പരീക്ഷണം ഉത്ര വധക്കേസിലെ നിർണായക തെളിവായി. പാമ്പിനെ ഉപയോഗിച്ചുള്ള ഡെമ്മി പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു.
അരിപ്പ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പാമ്പ് പിടിത്തക്കാരനായ മാവിഷിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം ഡെമ്മി പരീക്ഷണം നടത്തിയത്. ഉത്രയെ കടിച്ച മൂർഖൻ പാമ്പിന്റെ അതേ വലിപ്പമുള്ള പാമ്പുകളെയാണ് ഉപയോഗിച്ചത്. സാധാരണ പാമ്പ് കടിച്ചാൽ ഉണ്ടാകുന്ന മുറിവിന്റെ വ്യാപ്തിയും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവിന്റെ വ്യാപ്തിയും വ്യക്തമാകാനായിരുന്നു പരീക്ഷണം. പരീക്ഷണത്തിൽ പാമ്പിനെ പ്രകോപിപ്പിച്ചാണ് ഉത്രയെ കടിപ്പിച്ചതെന്ന് വ്യക്തമായി.
കേസിന്റെ വിസ്താരം 90 ശതമാനം പൂർത്തിയായി. വിധി പറയുന്ന തീയതി വൈകാതെ പ്രഖ്യാപിക്കും. 2020 മേയ് 7നാണ് അഞ്ചലിലുള്ള വീട്ടിൽ വച്ച് ഉത്ര മൂർഖൻ പാമ്പിന്റെ കടിയേറ്റ് കൊല്ലപ്പെട്ടത്.
വീഡിയോയിൽ നിന്ന്
1. സ്വാഭാവികമായി കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവിന്റെ വ്യാപ്തി കണ്ടെത്താൻ മൂന്നു തവണ പാമ്പിനെ ഡെമ്മി ശരീരത്തിലേക്ക് പ്ലാസ്റ്റിക് ടിന്നിൽ നിന്ന് കുടഞ്ഞിട്ടു. മൂന്നു തവണയും കടിക്കാതെ പാമ്പ് മുറിയുടെ മൂലയിലേക്ക് പോയി.
2. കൈയുടെ ആകൃതിയിലുള്ള ഡെമ്മിയിൽ കോഴിയിറച്ചി കഷ്ണം ഘടിപ്പിച്ച് പലതവണ അടുത്തേക്ക് കൊണ്ടുചെന്നിട്ടും കടിച്ചില്ല. രാത്രികാലങ്ങളിൽ മൂർഖൻ പാമ്പുകൾ അക്ടീവല്ലാത്തതിനാലാണ് കടിക്കാതിരുന്നത്. എന്നാൽ ഉത്രയെ രാത്രിയാണ് മൂർഖൻ കടിച്ചത്.
3. മൂർഖന്റെ വാലിൽ തട്ടി പ്രകോപിപ്പിച്ചു. ഇതോടെ കൈയുടെ ഡമ്മിയിൽ പലതവണ കടിച്ചു. അപ്പോൾ 1.7 സെ. മീറ്റർ വീതിയിലായിരുന്നു മുറിവ്
4. പാമ്പിന്റെ കഴുത്തിൽ മുറുക്കിപ്പിടിച്ച് ഡെമ്മിയിൽ കടിപ്പിച്ചു. ആദ്യ കടിയിൽ 2 സെ.മീറ്രർ വീതിയിലും രണ്ടാമത്തേതിൽ 2.4 സെ.മീറ്റർ വീതിയിലുമായിരുന്നു മുറിവ്. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവിന്റെ വീതി 2.3 സെ. മീറ്ററും 2.8 സെ.മീറ്ററും ആയിരുന്നു. ഇതിലൂടെ ഉത്രയെ മൂർഖൻ പാമ്പിന്റെ കഴുത്തിൽ മുറുക്കിപ്പിടിച്ച് കടിപ്പിച്ചതാണെന്ന് വ്യക്തമായി.
ആദ്യം പറഞ്ഞത് 'സ്നേക്ക് മാസ്റ്റർ'
ഉത്രയുടേത് കൊലപാതകമാണെന്ന് ആദ്യം പറഞ്ഞത് കൗമുദി ടി.വിയുടെ 'സ്നേക്ക് മാസ്റ്റർ' പരിപാടി നിർവഹിക്കുന്ന വാവ സുരേഷാണ്. അണലി വീടിന്റെ രണ്ടാമത്തെ നിലയിൽ ഇഴഞ്ഞുകയറി കടിക്കാൻ സാദ്ധ്യതയില്ലെന്നും ആരോ കൊണ്ടിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതാകാമെന്നും വാവ തറപ്പിച്ചു പറഞ്ഞിരുന്നു.
ജനലും വാതിലും അടഞ്ഞുകിടക്കുന്ന എ.സി മുറിയിലേക്ക് മൂർഖൻ കടന്നുകയറി കടിക്കാൻ സാദ്ധ്യതയില്ലെന്നും നടന്നത് കൊലപാതകമാണെന്നും അന്വേഷണത്തിന്റെ ആദ്യനാളുകളിൽത്തന്നെ വാവ വ്യക്തമാക്കി. ഉത്രയെ മയക്കിക്കിടത്തിയ ശേഷമാകാം കടിപ്പിച്ചതെന്നും വാവ പറഞ്ഞു.
ഇക്കാര്യങ്ങൾ ശാസ്ത്രീയമായി വ്യക്തമാക്കാൻ വാവ സുരേഷ് ഉത്രയുടെ വീട്ടിലെത്തി സ്നേക്ക് മാസ്റ്ററിന്റെ പ്രത്യേക പ്രോഗ്രാം തയ്യാറാക്കി. മുറിയിൽ പാമ്പ് ഇഴഞ്ഞുകയറിയതിന്റെ പാടുകളില്ലെന്നും നടന്നത് കൊലപാതകമാണെന്നും തെളിവുസഹിതം വിശദീകരിച്ചു. സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് അന്വേഷണസംഘത്തിന് വലിയ ആയുധമായി മാറി. വാവയെ കേസിൽ സാക്ഷിയാക്കി. വിസ്താരവേളയിലും വാവയുടെ മൊഴികൾ നിർണായകമായി. സ്നേക്ക് മാസ്റ്രറിന്റെ 7 എപ്പിസോഡുകൾ പ്രധാന തെളിവായി കോടതി സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |