മന്ത്രി ആന്റണി രാജു താക്കോൽ കൈമാറി
കോഴിക്കോട്: വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷം മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ടെർമിനൽ ഷോപ്പിംഗ് കോംപ്ലക്‌സ് ഉണരുകയായി. ആലിഫ് ബിൽഡേഴ്സുമായുള്ള കരാറിൽ ഒപ്പ് വെച്ചതിനു പിറകെ താക്കോൽദാനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. മുപ്പതു വർഷത്തേക്കാണ് നടത്തിപ്പ് കരാർ. കെ.വി.മൊയ്തീൻകോയ താക്കോൽ ഏറ്റുവാങ്ങി.
കോഴിക്കോടിന്റെ വികസനത്തിന് വലിയ സാദ്ധ്യതകളൊരുക്കുന്ന പദ്ധതിയാണ് മാക് ട്വിൻ ടവർ കൈമാറ്റത്തിലൂടെ യാഥാർത്ഥ്യമാവുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കോഴിക്കോട് നഗരത്തിൽ ഇരുണ്ട മുഖത്തോടെ നിന്ന ഈ ഷോപ്പിംഗ് കോംപ്ലക്സ് ഇനി പ്രകാശഗോപുരമായി മാറാൻ പോവുകയാണ്.
വികസനദിശയിൽ വിവാദങ്ങൾ കണക്കിലെടുക്കാതെ സർക്കാർ മുന്നോട്ടുപോകും. ഈ ഷോപ്പിംഗ് കോംപ്ലക്സ് തുറക്കരുതെന്ന താത്പര്യം പലർക്കുമുണ്ടായിരുന്നു. എന്നാൽ, വികസനത്തിന്റെ കാര്യത്തിൽ സർക്കാർ അറച്ചു നിൽക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. സംസ്ഥാനത്ത് എഴുപതോളം കെ.എസ്.ആർ.ടി.സി ബങ്കുകളിൽ ഇന്ധനവിതരണ സംവിധാനം ഒരുക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ തുറക്കുന്ന എട്ട് ബങ്കുകളിലൊന്ന് കോഴിക്കോട്ടേതാണ്.
നഗരങ്ങളിൽ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സിറ്റി സർക്കുലർ ബസ് തിരുവനന്തപുരത്ത് അടുത്തയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. രണ്ടാമതായി കോഴിക്കോട് നഗരത്തിലാണ് സർവിസ് ആരംഭിക്കുക. സെപ്തംബർ പത്തിന് കടലുണ്ടിയിൽ നിന്ന് ഗവ. മെഡിക്കൽ കോളേജ് റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായിരുന്നു. വാണിജ്യ സമുച്ചയം തുറക്കുന്നതോടെ നാടിന്റെ സമസ്തമേഖലകളിലും ഏറെ വികസന സാദ്ധ്യതകൾ വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഡോ. ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, കെ.ടി.ഡി.എഫ്.സി എം.ഡി ഡോ.ബി.അശോക്, വാർഡ് കൗൺസിലർ പി.ദിവാകരൻ, എസ്.സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |