ചാലക്കുടി: ഇറ്റലിയിലെ പിസാ ഗോപുരത്തിന് അടുത്ത് ഓലക്കുടയുമായി മാവേലി. ചുറ്റും തിരുവാതിരച്ചുവട് വച്ച് സെറ്റുമുണ്ട് ഉടുത്ത് മലയാളി പെൺകൊടികൾ. അതിനിടയിൽ ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽപെടുന്ന ചരിഞ്ഞ പിസാ ഗോപുരം താങ്ങി നിറുത്താൻ ശ്രമിക്കുന്ന മഹാബലിയും മലയാളി മങ്കമാരും, ഫോട്ടോയ്ക്ക് പോസും ചെയ്തതോടെ ഫോട്ടോ ഇറ്റലിയിലെ മലയാളികളിലൂടെ വൈറലുമായി.
ഒരു മണിക്കൂർ മാത്രം നീണ്ട ഫ്‌ളോറെൻസിലെ മുന്നൂറോളം മലയാളികളുടെ ഓണാഘോഷച്ചടങ്ങ് അവസാനിക്കുമ്പോൾ അഭിനന്ദിക്കാനെത്തിയവരിൽ ഇറ്റാലിയൻ പട്ടാളക്കാരുമുണ്ടായി. മഹാബലിയായി വേഷമിട്ടത് കൊരട്ടിക്കാരൻ ഫ്രാൻസിസ് ആച്ചാണ്ടിയാണ്. ഇയാളുടെ മൂന്ന് മക്കളും തിരുവാതിരക്കളിക്ക് ചുവട് വച്ചു. ഫ്‌ളോറെൻസിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷം കൊവിഡ് വ്യാപനത്തിൽ ഇക്കുറിയും ഉപേക്ഷിക്കേണ്ടി വന്നതോടെ അസോസിയേഷൻ പ്രസിഡന്റ് ആനി അൽഫോൺസ് ഈ ഒരാശയം മുന്നോട്ടു വച്ചത്. അംഗമായ ലിജി ജോയ് പഠിപ്പിച്ചെടുത്ത 11 കുട്ടികൾ തിരുവാതിര കളിച്ചു. മറ്റൊരു മലയാളി ജോബിയുടെ മക്കളും മറ്റു ചില കുട്ടികളും കൂട്ടിനെത്തി. മാള കോട്ടക്കലിലെ തെക്കിനിയത്ത് ജിയോ മഹാബലിയെയും മറ്റും ഒരുക്കി. ഫ്ളോറൻസിൽ നിന്നും ഒരു മണിക്കൂർ സഞ്ചരിച്ചാണ് സംഘം പിസാ ഗോപുരത്തിന് അടുത്തെത്തിയത്. തിരുവാതിരയ്ക്ക് ശേഷം തൊട്ടടുത്ത സ്ഥലത്ത് കൂടി സംഘം നടന്നു നീങ്ങി. പിന്നീട് കടപ്പുറത്തുമെത്തി. ഇറ്റാലിയൻ ജീവിതവുമായി ഇഴുകിച്ചേർന്ന ഈ കുടുംബങ്ങൾ തങ്ങളുടെ പൈതൃകം കൈമോശം വരാതിരിക്കാനാണ് തിരുവാതിരക്കളി ഒരുക്കിയതെന്ന് ജിയോ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |