ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിനെതിരെ ഒരു പകൽ സമരവുമായി കോൺഗ്രസ്. കരുവന്നൂർ ബാങ്കിലെ പകൽക്കൊള്ള സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് വരെയെത്തുമെന്നതിനാൽ അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടു പോകുന്നില്ലെന്നും, ക്രൈം ബ്രാഞ്ച് സി.പി.എമ്മിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് ആരോപിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കരുവന്നൂർ ബാങ്കിന് മുൻപിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ഒരു പകൽ സമരം'ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിൽ നടന്ന തട്ടിപ്പിന് ഉത്തരവാദികളായ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുക, നിക്ഷേപകർക്ക് പണം തിരിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി ചാർളി അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ ശോഭനൻ, സതീഷ് വിമലൻ, നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി, മണ്ഡലം പ്രസിഡന്റുമാരായ ബൈജു കുറ്റിക്കാടൻ, ജോസഫ് ചാക്കോ, ബാസ്റ്റ്യൻ ഫ്രാൻസിസ്, എ.എസ് ഹൈദ്രോസ്, സുജ സഞ്ജീവ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |