മലപ്പുറം: തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിലിന് റെയിൽവേ മന്ത്രാലയം പച്ചക്കൊടി കാണിച്ചാൽ ജില്ലയിൽ ഏറ്റെടുക്കുക 110 ഹെക്ടർ ഭൂമി. സംസ്ഥാനത്ത് ആകെ 955 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി കേന്ദ്ര റെയിൽവേ മന്ത്രി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ-റെയിൽ) ഉദ്യോഗസ്ഥരുമായി അടുത്ത ആഴ്ച യോഗം ചേരും. പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലെ 15 വില്ലേജുകളിൽ 522 പ്രദേശങ്ങളിൽ നിന്നാവും ഭൂമിയേറ്റെടുക്കുക. ഇതിൽ 397 പ്രദേശങ്ങളും തിരൂർ, പൊന്നാനി താലൂക്കുകളിലാണ്. ഭൂമിയേറ്റെടുക്കുന്നതിനായി ജില്ലയിൽ സ്‌പെഷൽ തഹസിൽദാറെയും സഹായിക്കുന്നതിനായി 18 ഉദ്യോഗസ്ഥരെ റവന്യൂ, സർവേ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്ന് ഡെപ്യൂട്ടേഷനിലും വൈകാതെ നിയമിക്കും.
സ്പെഷൽ തഹസിൽദാർമാരെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിന് തഹസിൽദാർമാരുടെ കുറവാണ് വെല്ലുവിളിയാവുന്നത്. പുതിയ പ്രമോഷൻ നടന്നാലേ സ്‌പെഷൽ തഹസിൽദാർമാരുടെ നിയമനം നടക്കൂ. ഇതു സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണർ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ അതത് ജില്ലാ കളക്ടർമാർക്ക് കെ.റെയിൽ അധികൃതർ അയച്ചു കൊടുത്തിട്ടുണ്ട്. സ്‌പെഷൽ തഹസിൽദാർ നിയമനങ്ങൾക്ക് ശേഷമേ ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് തുടക്കമിടാനാവൂ എന്നാണ് കളക്ടർ അറിയിച്ചത്.
വരും വഴി
തൃശൂരിൽ നിന്ന് ജില്ലാ അതിർത്തിയായ ആലങ്കോട് വില്ലേജിലൂടെയാണ് മലപ്പുറത്തേക്ക് റെയിൽപാത എത്തുക.
ദേശീയപാതയ്ക്ക് സമാന്തരമായി എടപ്പാൾ കണ്ടനകം വരെയും ഇവിടെ നിന്ന് ദേശീയപാത മുറിച്ചുകടന്ന് തവനൂർ ബ്രഹ്മക്ഷേത്രത്തിന് സമീപത്ത് നിന്ന് ഭാരതപുഴയിലൂടെ തിരുന്നാവായയിലെത്തും. ഇവിടെ നിന്ന് സൗത്ത് പുല്ലാറിൽ വച്ച് നിലവിലുള്ള റെയിൽവേ പാതയ്ക്ക് സമാന്തരമായി കാസർകോട് വരെയെത്തും.
നാല് മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തും വിധത്തിലാണ് സെമി ഹൈസ്പീഡ് റെയിൽ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
എത്ര ഭൂമിയേറ്റെടുക്കണമെന്ന വിവരങ്ങൾ കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. വൈകാതെ തഹസിൽദാർമാരുടെ പ്രമോഷനും നടക്കും. ഇതിനുശേഷം ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് തുടക്കമാവും.
അലക്‌സാണ്ടർ, എൽ.എ അസിസ്റ്റന്റ് , കെ -റെയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |