പാറശാല: മലയോര ഹൈവേ നിർമ്മാണം കഴിഞ്ഞ കുറച്ചുനാളുകളായി മന്ദീഭവിച്ച നിലയിലായിരുന്നു. എന്നാലിപ്പോൾ അടുത്തകാലത്തായി നടന്ന പുനർ നടപടികളെത്തുടർന്ന് പ്രവർത്തനം ധ്രുതഗതിയിലായി. നിർമ്മാണം തുടങ്ങിയപ്പോൾ റോഡിന് ആവശ്യമായ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആദ്യം നിർമ്മാണം വൈകിപ്പിച്ചത്. തുടർന്നുവന്ന കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളും റോഡ് നിർമ്മാണത്തിന്റെ പുരോഗതിക്ക് തടസമായി. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നിർമ്മാണകമ്പനിക്ക് കരാർ മാറ്റിനൽകിയതാണ് നിർമ്മാണം പുനരാരംഭിക്കാൻ ഇടയാക്കിയതെന്ന് അധികൃതർ അറിയിച്ചു.
ആദ്യം പാറശാല മുതൽ കുടപ്പനമൂട് വരെയുള്ള ഒന്നാം റീച്ചിന്റെ ടാറിംഗ് നടപടികൾ കുടപ്പനമൂട് നിന്നും ഉടൻ ആരംഭിക്കുമെന്ന് സി.കെ. ഹരിന്ദ്രൻ എം.എൽ.എ അറിയിച്ചു.
1.കരമന- കളിയിക്കാവിള നാല് വരിപ്പാതയുടെ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള പണികൾ നടത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് മലയോര ഹൈവേയുടെയും നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്.
2. കുടപ്പനമൂട് മുതൽ വെള്ളറട വരെയുള്ള റോഡിന്റെ ആദ്യ ലയർ ടാറിംഗ് ആദ്യം പൂർത്തീകരിക്കും. ഇതിനെത്തുടർന്നായിരിക്കും പാറശാല മുതൽ പളുകൽ വരെയുള്ള ഭാഗത്തിന്റെ ആദ്യം ലയർ ടാറിംഗും നടത്തുക.
3.വെള്ളറട മുതൽ കന്നുമാമൂട് വരെയുള്ള ഭാഗത്തെ ഓടയുടെയും കലിങ്കുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ നടന്നുവരികയാണ്
4. മലയോര ഹൈവേയുടെ നിർമ്മാണം അതിവേഗം തന്നെ പൂർത്തീകരിച്ച് ഡിസംബർ മാസത്തോടെ പൂർണമായും ഗതാഗതയോഗ്യമാക്കാനാണ് അധികൃതരുടെ തീരുമാനം.
പരാതിയും മുറപോലെ
മലയോര ഹൈവേയുടെ പണി പൂർത്തിയാകുന്നതോടെ റോഡിന്റെ വീതി കൂടി കൂടുതൽ സഞ്ചാര യോഗ്യമായി മാറുമെന്നാണ് വിലയിരുത്തൽ. എങ്കിലും പാതയുടെ ഭാഗമായ തമിഴ്നാടിന്റെ അതിർത്തിയിലുള്ള പളുകൽ മുതൽ കുന്നത്തുകാൽ കന്നുമാമൂട് വരെയുള്ള ഭാഗത്തെ മലയോര ഹൈവേ പഴയത് പോലെ തന്നെ തുടരും. ഇത് റോഡിന്റെ അയോഗ്യതയായി മാറുമെന്നതാണ് നാട്ടുകാരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |