ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ഓട്ടം പുനരാരംഭിച്ച ജലഗതാഗത വകുപ്പിന്റെ ആദ്യ അതിവേഗ ബോട്ട് സർവീസായ 'വേഗ 2'ന് മികച്ച പ്രതികരണം. കൊവിഡ് ഒന്നാം തരംഗത്തിൽ നിയന്ത്രണങ്ങൾ കടുത്തതോടെ നിറുത്തിവച്ച സർവീസാണ് ഈ മാസം 14ന് പുനരാരംഭിച്ചത്.
ഓണം പ്രാമാണിച്ച് മിക്ക ദിവസങ്ങളിലും നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തിയത്. പാസഞ്ചർ കം ടൂറിസ്റ്റ് സർവീസായാണ് ബോട്ട് ഓടുന്നത്. ഇപ്പോൾ തിരക്കിന് നേരിയ ശമനമുണ്ടെങ്കിലും പ്രതിദിനം 80 ലധികം യാത്രക്കാരെത്തുന്നുണ്ട്. ചില ദിവസങ്ങളിൽ എണ്ണം നൂറ് കവിയും. അവധി അവസാനിച്ചെങ്കിലും എല്ലാ ദിവസവും അന്വേഷണങ്ങളുമായി സഞ്ചാരികൾ വിളിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. കൊവിഡിന് മുമ്പ് മിക്ക ദിവസങ്ങളിലും 56,000 രൂപയാണ് 'വേഗ ' സർവീസ് വഴിമാത്രം ലഭിച്ചിരുന്നത്. ആലപ്പുഴ സ്റ്റേഷനിൽ നിന്ന് രാവിലെ 11.30ന് സർവീസ് ആരംഭിച്ച്, പുന്നമട - വേമ്പനാട് കായൽ - മുഹമ്മ - പാതിരാമണൽ- കുമരകം - ആർ ബ്ലോക്ക് - മാർത്താണ്ഡം - ചിത്തിര - സി ബ്ലോക്ക് - കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ എത്തിച്ചേരുന്നതാണ് വേഗ സർവീസ്.
എ.സി യാത്രയ്ക്ക് ഒരാൾക്ക് 600 രൂപയും നോൺ എ.സിക്ക് 400 രൂപയുമാണ്. അഞ്ച് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പകുതി ടിക്കറ്റ് മതിയാകും. 12 നോട്ടിക്കൽ മൈൽ വേഗതയിലാണ് ബോട്ടിന്റെ യാത്ര. 40 സീറ്റ് എ.സിയിലും 80 സീറ്റ് നോൺ എ.സിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ ഭക്ഷണവും ലഭ്യമാണ്.
റൂട്ട് മാപ്പ്
പുന്നമട - വേമ്പനാട് കായൽ - മുഹമ്മ - പാതിരാമണൽ - കുമരകം - ആർ ബ്ലോക്ക് - മാർത്താണ്ഡം - ചിത്തിര - സി ബ്ലോക്ക് - കുപ്പപ്പുറം വഴി തിരികെ ആലപ്പുഴ
വിശപ്പടക്കാൻ കുടുംബശ്രീ
ബോട്ടിനുള്ളിൽ തന്നെ കുടുംബശ്രീയുടെ കഫേയുണ്ട്. 100 രൂപയാണ് ഉച്ചയൂണിന്. വൈകിട്ട് ചായയും കടിയും ലഭിക്കും. ഭക്ഷണത്തിന് ഒരാൾക്ക് ചെലവ് 130 രൂപയിലൊതുങ്ങും.
ബുക്കിംഗ് നമ്പർ: 9400050325
''
സർവീസ് പുനരാരംഭിച്ചതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിക്ക ദിവസങ്ങളിലും നൂറിലധികം യാത്രക്കാരെത്തുന്നുണ്ട്. വിവരങ്ങൾ അന്വേഷിച്ച് ധാരാളം പേർ ദിവസേന വിളിക്കുന്നുണ്ട്.
ജലഗതാഗത വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |