നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന ചൊല്ലിന് നിയമ വ്യവസ്ഥയോളം തന്നെ പഴക്കമുണ്ട്. എന്നാൽ ജനപ്രതിനിധികൾക്കെതിരെയുള്ള കള്ളപ്പണ കേസുകളിൽ അന്വേഷണവും വിചാരണയും മറ്റും വർഷങ്ങളോളം നീളുന്നതിലൂടെ പ്രതികൾക്ക് അവർ ആഗ്രഹിക്കുന്ന 'നീതി"യാണ് ലഭിക്കുന്നത്. കേസിൽ ഒരിക്കലും ശിക്ഷിക്കപ്പെടരുതെന്നാണ് പ്രതികൾ സാധാരണ ആഗ്രഹിക്കുന്നത്. പത്തും ഇരുപതും വർഷം കേസ് നീളുന്നതിലൂടെ ഫലത്തിൽ അതു തന്നെയാണ് സംഭവിക്കുന്നതും.
ജനപ്രതിനിധികൾക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ അന്വേഷിക്കുന്നതിൽ സി.ബി.ഐയും ഇ.ഡിയും ഉൾപ്പെടെ പുലർത്തുന്ന അലംഭാവം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഏജൻസികളുടെ അന്വേഷണത്തിലെ കാലതാമസം സംബന്ധിച്ച് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 51 എം.പിമാർക്കെതിരെയും 71 എം.എൽ.എമാർക്കെതിരെയും കേസുകളുണ്ട്. ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ട ജനപ്രതിനിധികളുമുണ്ട്. ഇതിൽ പത്തുവർഷത്തോളം പഴക്കമുള്ള 28 കേസുകളിൽ അന്വേഷണം നടക്കുന്നതേ ഉള്ളൂ. സി.ബി.ഐയിൽ 2010 മുതലുള്ള 121 കേസുകൾ കെട്ടിക്കിടക്കുന്നു. 37 കേസുകളിൽ അന്വേഷണം തുടങ്ങിയിട്ടുപോലുമില്ല. പതിനഞ്ച് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം പോലും സമർപ്പിക്കാത്ത കേസുകളുമുണ്ട്.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ കോടതികളിലായി 381 കേസുകൾ കെട്ടിക്കിടക്കുന്നതായി സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണം മാറി മാറി വരുമ്പോൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലും അല്ലാതെയും ജനപ്രതിനിധികൾക്കെതിരെ കേസുകൾ ഉണ്ടാകാറുണ്ട്. ഇത്തരം ക്രിമിനൽ കേസുകൾ ജനപ്രതിനിധി ഉൾക്കൊള്ളുന്ന ഭരണകക്ഷി അധികാരത്തിൽ വരുമ്പോൾ സർക്കാർ കൂട്ടത്തോടെ പിൻവലിച്ച് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരം കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ സർക്കാരുകൾക്ക് പിൻവലിക്കാനാവില്ലെന്ന് കേരള നിയമസഭാ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട വിധിയിൽ സുപ്രീംകോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനാൽ സർക്കാരിന് തോന്നുംപോലെ ജനപ്രതിനിധികൾക്കെതിരായ കേസുകൾ ഇനി പിൻവലിക്കാൻ പ്രയാസമാണ്. പിൻവലിക്കുന്നതിന് പകരം ഇത്തരം കേസുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാവും നടക്കുക. അന്വേഷണം തന്നെ വർഷങ്ങളോളം നീണ്ടാൽ പിന്നെ വിചാരണ എന്നു തീരുമെന്നുപോലും ആർക്കും പറയാനാവില്ല. ഇത്തരം കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിന് നിലവിൽ കാലപരിധി നിശ്ചയിച്ചിട്ടില്ല. അക്കാര്യത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ അനിവാര്യമാണ്. സമയപരിധി നിശ്ചയിക്കപ്പെട്ടാൽ അന്വേഷണ ഏജൻസികൾക്ക് വർഷങ്ങളോളം കേസന്വേഷണം നീട്ടുന്ന ഇപ്പോഴത്തെ രീതി തുടരാനാവില്ല. കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞാൽ വിചാരണ നീളുന്നത് പലപ്പോഴും കേസുകൾ മാറ്റിവയ്ക്കുന്നതു കൊണ്ടാണ്. ഇത്തരം കേസുകളിൽ ദിനംപ്രതി വാദം നടന്നാൽ കാലതാമസം ഒഴിവാക്കാനാകുമെന്ന നിർദ്ദേശമാണ് അമിക്കസ് ക്യൂറി നിർദ്ദേശിച്ചിരിക്കുന്നത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ജനപ്രതിനിധികൾക്കെതിരെയുള്ള കേസിൽ അനന്തരമായ കാലതാമസം കാരണം അവർ ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല എന്ന സന്ദേശം പൊതുസമൂഹത്തിന് ലഭിക്കുന്നത് നല്ലതല്ല എന്നതുകൂടി കണക്കിലെടുത്താവണം കേസുകളുടെ കാലതാമസത്തിന്റെ കാരണം പഠിക്കാൻ മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്ന നിർദ്ദേശം അമിക്കസ് ക്യൂറി മുന്നോട്ടുവച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഇ.ഡി ഡയറക്ടർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സുപ്രീംകോടതി നിയോഗിക്കുന്ന ജില്ലാ ജഡ്ജി പദവിയിലുള്ള ജുഡിഷ്യൽ ഓഫീസർ എന്നിവരടങ്ങുന്നതാവണം സമിതി എന്നും പറഞ്ഞിരിക്കുന്നു. സമിതി ഇത് പരിശോധിക്കുന്നതും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതും നല്ല കാര്യമാണ്. ഇത്തരം പല കാര്യങ്ങളിലും വിവിധ സമിതികൾ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. അത് നടപ്പാക്കുന്നതിൽ ആരും സാധാരണ ഉത്സാഹം കാണിക്കാറില്ല. കാരണങ്ങൾ കണ്ടുപിടിക്കുന്നതിനൊപ്പം തന്നെ അതു പരിഹരിക്കുന്നതിനുള്ള നടപടികളാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |