നവീകരണം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ട്
കൊല്ലം: നവീകരണം തുടങ്ങി വർഷം പത്തു കഴിഞ്ഞിട്ടം കൊല്ലം തോടിന്റെ പല ഭാഗങ്ങളും ആരു കണ്ടാലും മുഖം തിരിക്കുന്ന പരുവത്തിൽത്തന്നെ! പതിനൊന്നാം വർഷത്തിലും കാര്യങ്ങൾ 'പുരോഗമി'ക്കുന്നതല്ലാതെ പൂർത്തിയാവുന്നില്ല. 'ഇല്ലത്തു നിന്നിറങ്ങിയിട്ടും അമ്മാത്തെത്തിയില്ലെ'ന്ന പഴഞ്ചൊല്ലാണ് തോട് നവീകരണമെന്ന അന്തമില്ലാത്ത പദ്ധതിക്ക് പകരമായി പറയാവുന്നത്.
കച്ചിക്കടവ് മുതൽ ജലകേളീ കേന്ദ്രം വരെയുള്ള മൂന്നാം റീച്ചിന്റെ നവീകരണ ജോലികൾ എങ്ങുമെത്തിയില്ല .കനാലിന്റെ ഇരുവശങ്ങളിലും ഭിത്തികെട്ടി ബലപ്പെടുത്തുന്ന ജോലികളാണ് അവശേഷിക്കുന്നത്. മൂന്നാം റീച്ചിന്റെ കാരാറുകാരൻ വരുത്തിയ വീഴ്ചയാണ് ജോലികൾ അനിശ്ചിത്വത്തിലാക്കിയത്. ഇയാളെ ഒഴിവാക്കിയെങ്കിലും കോടതി ഉത്തരവിന്റെ ബലത്തിൽ ജോലി തുടർന്നു. വീഴ്ച വീണ്ടുമുണ്ടായപ്പോൾ രണ്ടാമതും ഒഴിവാക്കി. പ്രവൃത്തികൾ റീ ടെണ്ടർ ചെയ്യാനുളള നടപടികളുമായി മുന്നോട്ട് പോവുകയാണ് ഉൾനാടൻ ജല ഗതാഗത വകുപ്പ്. ഇതിനിടെ, അഞ്ചാം റീച്ചിന്റെ ഭാഗമായ കല്ലുപാലം പുനർ നിർമ്മിക്കുന്നതിലും കാലതാമസമുണ്ടായി. പാലം പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞാണ് നിർമ്മാണം ആരംഭിച്ചത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് പാലം പണിക്ക് തടസമായത്. നിലവിൽ അല്പം വേഗത്തിൽ പണി നടക്കുന്നുണ്ട്. ഒക്ടോബറിൽ പണി പൂർത്തിയാക്കണമെന്ന് അടുത്തിടെ എം. മുകേഷ് എം.എൽ.എ വിളിച്ച യോഗത്തിൽ അന്ത്യശാസനം നൽകിയിരുന്നു.നവംബറിൽ കോൺക്രീറ്റ് ജോലികൾ തീർത്തു ഡിസംബറിൽ പാലം തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
കാടുവെട്ടാൻ 10 ലക്ഷം
കനാലിന്റെ ഇരു വശങ്ങളിലുമുള്ള കാടു വെട്ടിത്തെളിക്കാൻ അടുത്തിടെ 10 ലക്ഷത്തിന് കരാർ നൽകി. ജോലി ഉടൻ ആരംഭിക്കും. മാലിന്യം തള്ളാത്തവിധം തോടിന്റെ ഇരുവശത്തും ഭാഗികമായി ജൈവ വേലി സ്ഥാപിക്കാൻ ഒരു കോടിയുടെ ടെൻഡർ നൽകിയെങ്കിലും ജോലികൾ ആരംഭിച്ചിട്ടില്ല. കനാലിന്റെ ഭൂമി തിരിച്ച് അതിർത്തിക്കല്ലിടുന്ന ജോലികളും ആരംഭിക്കേണ്ടതുണ്ട്.
..................................
7.86 കി.മീറ്റർ: അഷ്ടമുടി കായൽ മുതൽ ഇരവിപുരം വരെയുള്ള തോടിന്റെ നീളം
....................................
നവീകരണ ചരിത്രം
6 റീച്ചുകളായി നവീകരണം ആരംഭിച്ചത് 2010ൽ
കല്ലുപാലം മുതൽ അഷ്ടമുടി വരെ 6-ാം റീച്ച്
6-ാം റീച്ചിന്റെ നവീകരണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയായി
ശേഷിച്ച 5 റീച്ചുകളിലെ നവീകരണം കൈയേറ്റക്കാർ തടഞ്ഞു
2015ൽ തീരത്തുള്ളവരെയെല്ലാം ഒഴിപ്പിച്ച് നവീകരണം പുനരാരംഭിച്ചു
പിന്നെയും ജോലികൾ നീണ്ടു. ഒരു കരാറുകാരനെ രണ്ടുതവണ ഒഴിവാക്കി
ആഴം കൂട്ടലിന്റെ മറവിൽ മണൽ കടത്തിയത് വലിയ വിവാദമായി
നവീകരണ കരാറിൽ നിന്ന് മണൽ വില്പന ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |