തിളക്കമാർന്ന ഭൂരിപക്ഷത്തോടെ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി തുടർഭരണത്തിലേറിയത് കേരള രാഷ്ട്രീയ ചരിത്രത്തിൽ നാലു പതിറ്റാണ്ടിനിടയിലെ പുതിയൊരദ്ധ്യായമായിരുന്നു. പക്ഷേ, മുന്നോട്ടുള്ള പാത പൂമെത്ത വിരിച്ചതായില്ല. കൊവിഡ് മഹാമാരിയുടെ ആക്രമണവും സാമ്പത്തികപ്രതിസന്ധിയും വരിഞ്ഞുമുറുക്കവേ, രണ്ടാം പിണറായി സർക്കാർ നൂറുദിവസം പൂർത്തിയാക്കുകയാണ്. മേയ് 20നായിരുന്നു സത്യപ്രതിജ്ഞ. പ്രതിസന്ധിക്കിടയിലും സമൂഹത്തിന്റെ എല്ലാ വിഭാഗത്തോടുമുള്ള കരുതൽ പ്രകടമാക്കുന്ന സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ അതിന്റെ നയം വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തെയാണ് ആദ്യം നേരിടേണ്ടിവന്ന വെല്ലുവിളി. രണ്ടാംതരംഗം ഇനിയും ശമിച്ചിട്ടില്ല. മൂന്നാംതരംഗത്തിന്റെ ഭീഷണിയുമുണ്ട്. ഇന്ത്യയിലേറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കേരളം തുടരുമ്പോഴും ജനങ്ങൾക്ക് ആശ്വാസമേകുന്നതിൽ പിന്നാക്കം പോകാതിരിക്കാനുള്ള കരുതൽ ഇടപെടലുകൾ സർക്കാരിൽ നിന്നുണ്ടാകുന്നുവെന്നതാണ് ആശ്വാസകരം. വിമർശനങ്ങളെ കുറച്ചുകാണാനാവില്ല. കൊവിഡ് പ്രതിരോധനടപടികൾ ശാസ്ത്രീയമായിരുന്നോയെന്ന ചോദ്യം, ലോക്ക്ഡൗൺ ദുരിതകാലത്ത് എല്ലാ ഭാഗത്തുനിന്നും ഉയർന്നുകേട്ടു. എല്ലാം അടച്ചുപൂട്ടിയുള്ള പ്രതിരോധ, നിയന്ത്രണ നടപടികൾ ഗുണകരമായില്ലെന്നു തിരിച്ചറിഞ്ഞ് സർക്കാർ തിരുത്തി. പക്ഷേ, കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ നിൽക്കുന്നതും സർക്കാർ നേരിടുന്ന വെല്ലുവിളിയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പൊലീസ് പരിശോധനകൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. പാരിപ്പള്ളിയിൽ പൊലീസും ആറ്റിങ്ങലിൽ മുനിസിപ്പൽ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സ്ത്രീകളുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ചത് കോളിളക്കമുണ്ടാക്കി.
മന്ത്രിസഭയിലെ പുതുമ
അടിമുടി പുതുമ നിറഞ്ഞതായിരുന്നു മന്ത്രിസഭാ രൂപീകരണം. ചില ചെറു ഘടകകക്ഷികളുടേതൊഴിച്ചാൽ, മന്ത്രിമാരായി വന്നവർ പുതുമുഖങ്ങളാണ്. സി.പി.എമ്മിൽ മുഖ്യമന്ത്രിക്ക് പുറമേ, 1996ലെ നായനാർ മന്ത്രിസഭയിൽ അംഗവും 2006-11കാലത്ത് നിയമസഭാ സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണനും മാത്രമാണ് മുൻപരിചയമുള്ളവർ.
മുൻമന്ത്രിസഭയിലുണ്ടായിരുന്നവരും വീണ്ടും മത്സരിച്ച് ജയിച്ചവരുമായ കെ.കെ. ശൈലജ, എം.എം.മണി, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, കെ.ടി. ജലീൽ എന്നിവർ ഒഴിവായി. ഇക്കാലത്തെ ഏറ്റവും നിർണായകമായ ആരോഗ്യവകുപ്പിലെ മന്ത്രിയായി രണ്ടാം തവണ നിയമസഭാംഗമായ വീണാ ജോർജ് എത്തി. സി.പി.ഐയിലും എല്ലാവരും പുതുമുഖങ്ങളായി.
മൂന്നു വനിതകൾ മന്ത്രിസഭയുടെ ഭാഗമായതും കേരള ചരിത്രത്തിൽ ആദ്യസംഭവം.
നൂറുദിന പരിപാടികൾ
അധികാരമേറ്റ് രണ്ടാഴ്ചയിലേറെ പിന്നിട്ട ശേഷമായിരുന്നു നൂറുദിന പരിപാടികൾ പ്രഖ്യാപിച്ചത്.
ജൂൺ പതിനൊന്നിന് പ്രഖ്യാപിച്ച പദ്ധതികൾ നിറവേറ്റാനുള്ള കാലാവധി സെപ്തംബർ 19 വരെയാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, ശാസ്ത്രം, സാങ്കേതികം, നൈപുണ്യ വികസനം എന്നീ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. സാമ്പത്തിക, സാമൂഹ്യരംഗങ്ങളിലെ അസമത്വം ഇല്ലാതാക്കാനായി അതിദാരിദ്ര്യ ലഘൂകരണത്തിനായി സർവേ ആരംഭിച്ചതും അടുക്കളജോലികളുടെ ലഘൂകരണത്തിനായി സ്മാർട്ട് കിച്ചൺ പദ്ധതി പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.
പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരള, കിഫ്ബി എന്നിവ വഴി 2464.92 കോടിയുടെ പദ്ധതികളാണ് നൂറുദിന പരിപാടിയിലുള്ളത്. കെ-ഡിസ്ക് വഴി 20ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങളും വിവിധ വകുപ്പുകളുടെ കീഴിലായി പ്രത്യക്ഷവും പരോക്ഷവുമായി 77350 തൊഴിലവസരങ്ങളും 100 ദിവസത്തിനകം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പന്ത്രണ്ടായിരം പേർക്ക് പട്ടയം നൽകുമെന്നും പ്രഖ്യാപിച്ചു.
ഭക്ഷ്യക്കിറ്റും ഓണക്കാല പാക്കേജും
5650 കോടിയുടെ പാക്കേജ് സർക്കാർ നൽകിയ ഓണസമ്മാനമായി വിലയിരുത്തപ്പെടുന്നത്, അത് വിപണിയിലുണ്ടാക്കിയ ഉണർവിന്റെ പശ്ചാത്തലത്തിലാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജനജീവിതത്തെ ദുരിതത്തിലാക്കിയപ്പോൾ അത് വിപണിയെയും നിശ്ചലമാക്കിയിരുന്നു. വ്യാപാരികൾ ക്ഷമകെട്ട് പരസ്യപ്രക്ഷോഭത്തിനിറങ്ങുന്ന സാഹചര്യം വരെയുണ്ടായി. സർക്കാരിനുള്ള വരുമാനം നികുതിയായി ലഭിക്കാനും
വിപണി തുറന്നുകൊടുക്കണമായിരുന്നു. അങ്ങനെയാണ് ഓണക്കാലത്തിന് മുന്നോടിയായി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഗണ്യമായ ഇളവുകളനുവദിച്ചത്. ഒപ്പം വ്യാപാരികൾക്കുള്ള ഹ്രസ്വകാല വായ്പയും മറ്റുമായി 5650കോടിയുടെ സമഗ്രപാക്കേജും പ്രഖ്യാപിച്ചത് ഉണർവായി. വിഭവസമൃദ്ധമായ ഭക്ഷ്യക്കിറ്റും ജനങ്ങൾക്ക് ആശ്വാസമേകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |