കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണമെന്ന ചരിത്ര ദൗത്യം സമ്മാനിച്ചതിന്റെ നൂറാം ദിനമാണിന്ന്. 2016 ൽ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടർച്ചയാണത്. നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കുമെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തമാണ് ഈ ഘട്ടത്തിൽ സർക്കാരിന് ഏറ്റെടുക്കാനുള്ളത്.
വൈജ്ഞാനിക സമ്പത്തുള്ള നൂതന സമൂഹമായി കേരളത്തെ വാർത്തെടുക്കുകയാണ്. അതിന് അടിസ്ഥാനമൊരുക്കി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിയും വിജ്ഞാന വിസ്ഫോടനത്തിന്റെ പ്രയോജനം നമ്മുടെ കുഞ്ഞുങ്ങൾക്കു കൂടി ലഭ്യമാകുന്നവിധത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ സാർവ്വത്രികമായി ലഭ്യമാക്കിയും ഒരു സമൂഹമെന്ന നിലയ്ക്ക് മുന്നേറുകയാണ് നാം.
ഈ മുന്നേറ്റത്തിൽ നാമൊറ്റക്കെട്ടായി നിൽക്കുക എന്നത് പരമപ്രധാനമാണ്.അതുകൊണ്ടുതന്നെയാണ് എല്ലാത്തരം വർഗീയ-വിദ്വേഷ-വിധ്വംസക പ്രവർത്തങ്ങളെയും അകറ്റി നിറുത്താൻ സർക്കാർ തന്നെ ഈ ഘട്ടത്തിൽ മുൻകൈയെടുക്കുന്നത്. അതാകട്ടെ കൊവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തിൽ അനിവാര്യമാണുതാനും. പരമാവധി ആളുകൾക്ക് വാക്സിനേഷൻ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നത്.
ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജനം, വാതിൽപ്പടി സേവനം, സ്ത്രീകളുടെ ഗാർഹിക ജോലി ഭാരം കുറയ്ക്കൽ എന്നിവ ഉടൻ തന്നെ പ്രാവർത്തികമാകും.
എല്ലാവർക്കും ഭൂമി, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ഇടപെടലുകളും മുന്നോട്ടു കൊണ്ടുപോവുകയാണ്. സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു നവകേരളമാണ് വിഭാവനം ചെയ്യുന്നത്.
ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ ബദൽ നയങ്ങൾ നടപ്പാക്കി മുന്നേറാം എന്ന പ്രതിജ്ഞയെടുത്തുകൊണ്ട് ഇടതുപക്ഷ ജാധിപത്യ മുന്നണിയുടെ തുടർഭരണത്തിന്റെ ഈ നൂറാം ദിവസം നമുക്ക് അന്വർത്ഥമാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |