ചേർത്തല: ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള മുൻ മന്ത്റിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ പി. തിലോത്തമന്റെ ആരോഗ്യ സ്ഥിതിയിൽ വലിയ മാറ്റങ്ങളില്ല. വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്. ദിവസവും മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സ വിലയിരുത്തുന്നുണ്ട്. മുമ്പ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായപ്പോൾ ശ്രീചിത്രയിലെ ചികിത്സയിലായിരുന്നു. മന്ത്റി പി. പ്രസാദ് ദിവസവും ആശുപത്രിയിലെത്തി വിവരങ്ങൾ തേടുന്നുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്റിമാരായ കെ. രാജനും ജി.ആർ.അനിലും ഡോക്ടർമാരെയും പാർട്ടി പ്രവർത്തകരെയും ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 20ന് വൈകിട്ടാണ് ശ്വാസം മുട്ടലിനെ തുടർന്ന് ചേർത്തലയിലെ കെ.വി.എം ആശുപത്രിയിൽ തിലോത്തമനെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വച്ച് ഹൃദയാഘാതം ഉണ്ടായി. പിന്നീടാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |