തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.കെ. മധുവിനെതിരായ നടപടിക്കാര്യത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി ഇന്ന് തീരുമാനമെടുക്കും. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള സാദ്ധ്യത പ്രചരിക്കുന്നു.
പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് രാവിലെ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം മധുവിനെതിരായ നടപടി സംബന്ധിച്ച തീരുമാനമെടുത്ത ശേഷം ജില്ലാ കമ്മിറ്റി യോഗത്തിൽ അറിയിക്കും. തുടർന്നുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം.
അരുവിക്കരയിലെ സി.പി.എം സ്ഥാനാർത്ഥി ജി.സ്റ്റീഫന്റെ ഭൂരിപക്ഷത്തിൽ കുറവ് സംഭവിച്ചതിന് മധുവിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പാർട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. എന്നാൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജാഗ്രതക്കുറവുണ്ടായി. അരുവിക്കര മണ്ഡലം കോൺഗ്രസിൽ നിന്ന് ജി. സ്റ്റീഫൻ പിടിച്ചെടുത്തെങ്കിലും, പാർട്ടി കണക്കുകൂട്ടിയ വോട്ടുകൾ ലഭിച്ചില്ല. 5046 വോട്ടിനാണ് കാട്ടാക്കട മുൻ ഏരിയാ സെക്രട്ടറിയായ സ്റ്റീഫൻ വിജയിച്ചത്. മണ്ഡലത്തിൽ തുടക്കത്തിൽ സ്ഥാനാർത്ഥിയായി ജില്ലാ നേതൃത്വം പരിഗണിച്ചത് മധുവിനെയായിരുന്നു. സംസ്ഥാന നേതൃത്വമാണ് സ്റ്റീഫനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം വച്ചത്.
സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്ന മധു പ്രവർത്തനത്തിൽ വേണ്ടത്ര സജീവമാകാത്തത് ഭൂരിപക്ഷത്തിലെ കുറവിന് കാരണമായെന്നാണ് ആക്ഷേപം. മണ്ഡലമുൾപ്പെട്ട വിതുര ഏരിയയുടെ ചുമതലയാണ് മധുവിനുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ആദ്യ ഘട്ടത്തിൽ മധു സജീവമായിരുന്നെങ്കിലും, അവസാനഘട്ടത്തിൽ പ്രവർത്തനത്തിൽ പിന്നാക്കം പോയെന്ന് വിവിധ ഏരിയാ സെക്രട്ടറിമാരുൾപ്പെടെ കമ്മിഷന് മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |